ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി. പിന്നാലെ പിതാവിനേയും വെട്ടിക്കൊന്നു.
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം യുവാവ് പിതാവിനേയും വെട്ടിക്കൊലപ്പെടുത്തി. ജയ്പൂരിലാണ് സംഭവം. സവായ് റാം ജാട്ട് ആണ് കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ 75കാരനായ പിതാവ് ജഗദീഷിനെ കൊലപ്പെടുത്തിയത്.
ജഗദീഷിനെ കൊലപ്പെടുത്തുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രതിയുടെ അമ്മ സജ്നിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 18നാണ് മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ സവായ് റാം പിതാവ് ജഗദീഷിനെ കോടാലികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയത്. പിന്നാലെ ഒരു ദിവസം മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചു വച്ചു, തുടര്‍ന്ന് ടാക്സി വിളിച്ച് മൃതദേഹം പുറത്തേക്ക് കൊണ്ടുപോയി സംസ്കരിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഇതിനിടെ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ടാക്സി ഡ്രൈവര്‍ക്ക് സംശയം തോന്നുകയും പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഈ കുടുംബത്തിന്റെ ഞെട്ടിക്കുന്ന മുന്‍കാല ചരിത്രം പൊലീസിനു ബോധ്യപ്പെട്ടത്. 2024-ൽ മരുമകളെ കൊലപ്പെടുത്തിയ കേസിൽ ജഗദീഷും ഭാര്യയും രണ്ട് മക്കളും അറസ്റ്റിലായിരുന്നു.
ഈ കേസിൽ മൂത്തമകൻ ജയിലിൽ തുടരുകയാണ്. ഇതിനിടെയാണ് ജഗദീഷും ഭാര്യയും ഇളയമകനായ സവായ് റാമും നാല് മാസം മുമ്പ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. പിന്നാലെയാണ് കുടുംബത്തിൽ വീണ്ടുമൊരു കൊലപാതകം കൂടി സംഭവിച്ചിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
