തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലോങ് ജംപില്‍ വെള്ളി നേടിയ ശ്രീശങ്കര്‍ മുരളിക്കും പാരാ അത്ലറ്റിക്സില്‍ പുരുഷന്മാരുടെ 100 മീറ്ററില്‍ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
12 വയസ്സില്‍ താഴെയുള്ളവരുടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ദിവി ബിജേഷിനും അണ്ടര്‍ 23 ഏഷ്യന്‍ ഗെയിംസ് മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗം സാന്ദ്ര മോള്‍ സാബുവിനും 20 ലക്ഷം രൂപ വീതം നല്‍കും.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീന്തലില്‍ ഫൈനലിലെത്തിയ സാജന്‍ പ്രകാശിനും 4×400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഫൈനലിലെത്തിയ അന്‍സ ബാബുവിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. ശ്രീശങ്കര്‍ മുരളിയുടെയും മുഹമ്മദ് ബാസിലിന്റെയും പരിശീലകര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പാരിതോഷികമായി നല്‍കും.
2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ശ്രീശങ്കറിന് അന്ന് 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. കോമണ്‍വെല്‍ത്ത് ഫൈനലിലെത്തിയ താരങ്ങള്‍ക്കും നിലവിലെ മാനദണ്ഡപ്രകാരം സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കുള്ള അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
നിലവിലെ മാനദണ്ഡപ്രകാരം സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് മൂന്ന് ലക്ഷം, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് പാരിതോഷികം. തുക കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാരിതോഷികം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
