മലപ്പുറം: മലപ്പുറം മഞ്ചേരിയിലെ വൻ ലഹരിവേട്ടയിൽ മുഖ്യപ്രതികൾ ഡൽഹിയിൽ നിന്ന് പിടിയിലായി. മലപ്പുറം സ്വദേശി അജ്മലും ഇയാളുടെ പെൺസുഹൃത്തായ തിരുവനന്തപുരം സ്വദേശി സൂര്യയുമാണ് പിടിയിലായത്. മാസങ്ങൾ മുൻപ് പന്തീരങ്കാവിൽ നിന്ന് എംഡിഎംഎ കേസിൽ പിടിയിലായ ആളാണ് അജ്മൽ.
അന്ന് ഒരു കിലോ എംഡിഎംഎ ആണ് അന്ന് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കേരളത്തിലേയ്ക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം മഞ്ചേരിയിൽ നിന്ന് അടുത്തിടെ 10 കോടിയിലധികം വിലവരുന്ന 13 കിലോയോളം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലെയും പ്രധാനിയാണ് അജ്മൽ.
അജ്മലിന്റെ സുഹൃത്തായ സൂര്യയുടെ ഡൽഹി നോയിഡയിലെ ഫ്ളാറ്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ബംഗളൂരുവിൽ നഴ്സിങ്ങിന് പഠിക്കുന്ന സൂര്യ അജ്മലിനെ പരിചയപ്പെട്ട് ഡൽഹിയിൽ എത്തുകയായിരുന്നുവെന്നാണ് വിവരം. ശേഷം ഇരുവരും ഒരുമിച്ചാണ് ലഹരിമരുന്ന് കേരളത്തിലേയ്ക്ക് എത്തിച്ചുകൊണ്ടിരുന്നത്. ഇവരിൽ നിന്നും എടിഎം കാർഡുകളും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പൊലീസ് പിടികൂടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
