തൃശ്ശൂർ: വ്യവസായ നയം പോലെ സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി. നിയമങ്ങളും പിഴകളും ശിക്ഷാനടപടികളും കൊണ്ട് മാത്രം റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വിശ്വാസം.
മര്യാദകൾ പാലിച്ച് ജനാധിപത്യപരമായി റോഡുകൾ ഉപയോഗിക്കുകയാണ് പ്രധാനം. ‘ഗതാഗത സാക്ഷരതാ യജ്ഞം’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് അനുയോജ്യമായ പുതിയ പേരുകൾ നിർദേശിക്കാൻ മന്ത്രി അഭ്യർഥിച്ചു.
പ്ലസ് ടു കഴിയുമ്പോൾത്തന്നെ കുട്ടികൾക്ക് ലൈസൻസ് ലഭിക്കുന്ന രീതിയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ പ്രീ- ലൈസൻസ് പദ്ധതി ഉൾപ്പെടുത്തും. ഇതിനായി വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ട്. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് കേടായ വാഹനങ്ങൾ സ്കൂളുകളിൽ എത്തിച്ച്, അവയുടെ പ്രവർത്തനവും സാങ്കേതികതയും നേരിട്ട് കണ്ടു മനസ്സിലാക്കാൻ അവസരമൊരുക്കും.
സംസ്ഥാനത്ത് നിലവിൽ 1.92 കോടി വാഹനങ്ങളുണ്ട്. ഇതിൽ ഒരു കോടിയിലേറെ വാഹനങ്ങൾ ഇപ്പോൾ നിരത്തിലുണ്ട്. റോഡിലിറങ്ങുന്ന ഭൂരിഭാഗം പേരും ഒന്നാം തലമുറയിൽപ്പെട്ട പുതിയ ഡ്രൈവർമാരാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പുമായി സഹകരിച്ച് കേരളത്തിൽ എവിടെനിന്നും 10 മുതൽ 15 മിനിറ്റിനകം രോഗികൾക്ക് ആംബുലൻസ് ലഭിക്കുന്ന സംവിധാനം ഒരുക്കും.
റോഡ് ഗതാഗതത്തിന് പുറമേ സംസ്ഥാനത്തെ ജലഗതാഗത സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തും. പ്രിയദർശിനി പദ്ധതി മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും നിലവിൽ ആൺകുട്ടികൾക്കും പുരുഷൻമാരായ വയോധികർക്കും കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
