ടെഹ്‌റാന്‍: യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനേയി പങ്കെടുക്കില്ല. സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലിന്റെ ഭീഷണിയും സുരക്ഷാ പ്രശ്‌നങ്ങളും കാരണം മുജ്തബ ഖമനേയി പൊതുപരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി ആയത്തുള്ള ഹക്കിം ഇലാഹി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജുലൈ നാലിനാണ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. ഒരാഴ്ചയോളം നീണ്ട ചടങ്ങുകള്‍ക്കു ശേഷം ജുലൈ 9 ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ സംസ്‌കാരം നടക്കും. ജൂലൈ 7-ന് ടെഹ്റാനിന് തെക്കുള്ള വിശുദ്ധ നഗരമായ ഖുമില്‍ നടക്കുന്ന ചടങ്ങുകളും മറ്റ് മതപരമായ ആചാരങ്ങളും ഉള്‍പ്പെടും.
ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുമെന്നാണ് ഇറാന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ബിഹാര്‍ ഗവര്‍ണര്‍ ജനറല്‍ സയ്യിദ് ഹസ്‌നിയനും കേന്ദ്രമന്ത്രി പബിത്ര മാര്‍ഗരീറ്റയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് പ്രതിനിധിയായി മുന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പങ്കെടുത്തേക്കും.
സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കില്ലെന്നാണ് സൂചന.
നീണ്ട 36 വര്‍ഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനേയി കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനില്‍ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് കൊല്ലപ്പെട്ടത്. 1989ല്‍ മുന്‍ഗാമി ആയത്തുള്ള റൂഹുള്ള ഖമനേയിയുടെ മരണ ശേഷമാണ് ആയത്തുള്ള അലി ഖമനേയി ഇറാന്റെ പരമോന്നത നേതാവാകുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
