ദുബൈ: ഗൾഫ് (Gulf) മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ആശ്വാസമായി യുഎസും ഇറാനും തമ്മിൽ ആക്രമണങ്ങൾ നിർത്തിവെക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കാനും ധാരണയായതായി ആക്സിയോസ് (Axios) റിപ്പോർട്ട് ചെയ്തു.
ഇരുവിഭാഗവും തമ്മിൽ അടുത്തിടെയുണ്ടായ പരസ്പര വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചൊവ്വാഴ്ച ഖത്തറിൽ വെച്ച് ചർച്ച നടത്താൻ പദ്ധതിയിടുന്നതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഹോർമുസ് കടലിടുക്കിൽ വ്യാഴാഴ്ച ഒരു ചരക്ക് കപ്പലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുവിഭാഗവും ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തിവരികയായിരുന്നു. ജൂൺ 17 ന് ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ ഇരുപക്ഷവും ലംഘിച്ചതായി പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ച പുലർച്ചെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാൻ കരാർ പാലിച്ചില്ലെങ്കിൽ ഇറാന്റെ നേതൃത്വത്തെ തുടച്ചുനീക്കുമെന്നും യുഎസ് സൈനികമായി ഈ ദൗത്യം പൂർത്തിയാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാന്റെ ഈ ആക്രമണം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന സമാഹരണ പാതയായ ഹോർമുസ് കടലിടുക്ക് തർക്കങ്ങളെത്തുടർന്ന് ഇറാൻ അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, ലബനാനിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ തെക്കൻ ലബനാനിൽ ഇസ്റാഈൽ വീണ്ടും വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച ലബനാനുമായി ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാറിന് ശേഷമാണ് ഇസ്റാഈൽ ശനിയാഴ്ചയും ഞായറാഴ്ചയും ഹിസ്ബുല്ല കേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം നടത്തിയത്. വിശാലമായ സമാധാന കരാർ നിലനിൽക്കണമെങ്കിൽ ഈ ആക്രമണങ്ങൾ അവസാനിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു.
ഫെബ്രുവരി 28 ന് യുഎസും ഇസ്റാഈലും ചേര്‍ന്ന് ആരംഭിച്ച പോരാട്ടം അവസാനിപ്പിക്കാനും ചർച്ചകൾ പുരോഗമിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനുമായിരുന്നു മുൻപ് 14 ഇന താൽക്കാലിക സമാധാന കരാർ രൂപീകരിച്ചിരുന്നത്. എന്നാൽ സമീപകാലത്തുണ്ടായ ആക്രമണങ്ങളും ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കപ്പെടാത്തതും ചൂണ്ടിക്കാട്ടി ഞായറാഴ്ച യുഎസുമായി നടത്താനിരുന്ന സാങ്കേതിക ചർച്ചകൾ ഇറാൻ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഖത്തറിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
