ബോസ്റ്റൺ: ഒസ്മാൻ ഡെംബെലെയുടെ ഹാട്രിക്ക് മികവിൽ ലോകകപ്പിലെ ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ നോർവേയെ തകർത്ത് ഫ്രാൻസ്. ഒന്നിനെതിരേ നാല് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. 7, 20, 32 മിനിറ്റുകളിലായിരുന്നു ഡെംബെലെയുടെ ഗോളുകൾ. ഇൻജുറി ടൈമിൽ ഡെറീറേ ടുവെയും ഫ്രാൻസിനായി സ്‌കോർ ചെയ്തു.
ഫൊണ്ടെയ്‌നും കിലിയൻ എംബാപ്പെയ്ക്കും ശേഷം ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഫ്രഞ്ച് താരമാണ് ഡെംബെലെ. താരത്തിന്റെ ആദ്യ രണ്ടു ഗോളുകൾക്കും അസിസ്റ്റ് ഒരുക്കിയത് കിലിയൻ എംബാപ്പെയായിരുന്നു.
21-ാം മിനിറ്റിൽ തിയോ ആസ്ഗാർഡാണ് നോർവേയ്ക്കായി സ്‌കോർ ചെയ്തത്. ആദ്യ ഇലവനിൽ 10 മാറ്റങ്ങളുമായി കളത്തിലിറങ്ങിയ നോർവേ പലപ്പോഴും ഫ്രാൻസ് പ്രതിരോധത്തെ വിറപ്പിച്ചിരുന്നു. 48-ാം മിനിറ്റിൽ നോർവേയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സ്ട്രാന്റ് ലാർസന്റെ ദുർബലമായ കിക്ക് ഫ്രഞ്ച് ഗോളി മൈക്ക് മെന്യോൺ രക്ഷപ്പെടുത്തുകയായിരുന്നു. ഓസ്‌കാർ ബോബിനെ തിയോ ഹെർണാണ്ടസ് ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെനഗൽ ഇറാഖിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്തു. പെപ്പെ ഗയെ ഇരട്ട ഗോൾ നേടി. ഹബീബ് ഡിയാര, ഇസ്മാലിയ സാർ, ലിമാൻ എൻഡിയായെ എന്നിവരാണ് സെനഗലിന്റെ മറ്റ് സ്‌കോറർമാർ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
