നീറ്റ് പരീക്ഷ: ഡല്‍ഹിയില്‍ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി, 37 ദിവസത്തിനിടെ ജീവനൊടുക്കിയത് 12 വിദ്യാർത്ഥികൾ

News Desk
1 Min Read

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്കിടെ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. ഡല്‍ഹിയില്‍ ഗാസിയാബാദിനടുത്താണ് 22കാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയില്‍ തുടര്‍ച്ചയായി നേരിട്ട പരാജയമാണ് ജീവനൊടുക്കാൻ കാരണമെന്ന് വിദ്യാര്‍ത്ഥിയുടെ വീഡിയോ സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കണ്ടെത്തിയ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ 12 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. വെറും 37 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നീറ്റ് പുന:പരീക്ഷ നാളെ നടക്കാനിരിക്കെയാണിത്.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ മനംനൊന്ത് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിരുന്നു. പരീക്ഷ പാസാകാന്‍ കഴിയില്ലെന്ന ഭയം 23-കാരിയെ അലട്ടിയിരുന്നുവെന്നാണ് വിവരം. പട്ടേല്‍ നഗറിന് കീഴിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്-യുജി പുനഃപരീക്ഷ നാളെ നടക്കും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളം 551 നഗരങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.79 ലക്ഷം വിദ്യാര്‍ഥികളാണ് നാളെ പരീക്ഷയെഴുതുന്നത്. മെയ് മാസത്തില്‍ നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഈ പരീക്ഷക്ക് ഉപയോഗിക്കാന്‍ പാടില്ല. എന്‍ടിഎ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വിദ്യാര്‍ഥികള്‍ പുതിയ അഡ്മിറ്റ് കാര്‍ഡ് തന്നെ ഡൗണ്‍ലോഡ് ചെയ്യണ മെന്നാണ് നിര്‍ദേശം.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!