വിദ്യാർഥികളെ ബസിൽ കയറ്റാതെ കൈകൂപ്പിച്ചു: സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

News Desk
1 Min Read

വടക്കാഞ്ചേരി (തൃശൂർ): വീട്ടിൽ പോകണ്ടേ…ചേട്ടാ എന്നു കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാർഥികളെ ബസിൽ കയറ്റാൻ വിസമ്മതിച്ച സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

വടക്കാഞ്ചേരി–കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോയക്സ് ഗ്രൂപ്പിന്റെ പ്രിയമോൾ ബസിലെ കണ്ടക്ടർ മംഗലം ചീരോത്ത് വളപ്പിൽ രാമദാസിന്റെ ലൈസൻസാണ് ജോയിന്റ് ആർടിഒ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇതോടൊപ്പം കണ്ടക്ടർ നിർബന്ധിത ബോധവൽക്കരണ ക്ലാസിനും ഹാജരാകണം. പെർമിറ്റ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

ക്ലേലിയ ബാർബിയേറി ഹോളി ഏയ്ഞ്ചൽസ് ഹൈസ്കൂളിലെ പത്താം ക്ലാസിലെ എട്ട് ആൺകുട്ടികൾ സ്പെഷൽ ക്ലാസിനു ശേഷം വീട്ടിലേക്കു ബസിൽ മടങ്ങാൻ സ്റ്റാൻഡിലെത്തിയതായിരുന്നു. എന്നാൽ ബസിൽ കയറാൻ ശ്രമിച്ച ഇവരെ കണ്ടക്ടർ ശകാരിച്ചു മാറ്റി നിർത്തി. ബസ് പുറപ്പെടുമ്പോൾ കയറിയാൽ മതിയെന്നായിരുന്നു നിർദേശം.

പിന്നാലെ ബസിനരികിൽ വരിയായി ഇവർ കാത്തു നിന്നെങ്കിലും നാലു കുട്ടികളെ മാത്രം കണ്ടക്ടർ ബസിനുള്ളിലേക്കു കടത്തിവിട്ട്, മറ്റുള്ളവരെ തടഞ്ഞു. ബസ് പുറപ്പെടും മുൻപും കണ്ടക്ടറോട് കയറാൻ അനുവാദം തേടിയ വിദ്യാർഥികളിലൊരാൾ ഒടുവിൽ കൈകൂപ്പി അപേക്ഷിച്ചെങ്കിലും കണ്ടക്ടർ വഴങ്ങിയില്ല. ഈ സമയം സമീപത്തുണ്ടായിരുന്ന രക്ഷിതാവായ കുമരനെല്ലൂർ സ്വദേശി ടി.കെ. സനീഷ് കുട്ടികളെ തടഞ്ഞ രംഗമടക്കം മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം ചർച്ചയായത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article