ചീറിപ്പാഞ്ഞ ആംബുലൻസിൽ രോഗിയില്ല; പരിശോധനയിൽ കണ്ടത് എംഡിഎംഎ, 2 പേർ അറസ്റ്റിൽ

News Desk
1 Min Read

തൃശൂർ: തൃശൂരിൽ ബീക്കൺ ലൈറ്റിട്ടുവന്ന ആംബുലൻസ് പരിശോധിച്ച പൊലീസിനു ലഭിച്ചത് 250 ഗ്രാമിലധികം എംഡിഎംഎ. ഇന്ന് രാവിലെ 6.30ഓടെ വാണിയംപാറയിൽ നടത്തിയ പരിശോധനയിൽ വെട്ടിക്കൽ, അഞ്ചേരി സ്വദേശികളായ ഫെയ്ത്ത്, സന്ദീപ് എന്നിവർ സഞ്ചരിച്ചിരുന്ന “ഷാരോൺ” എന്ന ആംബുലൻസിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിനു വന്ന ഫോൺകോളിൽനിന്നാണ് ആംബുലൻസിൽ ലഹരിമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് വാഹന പരിശോധന തുടങ്ങുകയായിരുന്നു.

തൃശൂർ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്സ് സ്പെഷൽ ആക്ഷൻ ഫോഴ്സും ഹൈവേ പോലീസും ചേർന്നായിരുന്നു പരിശോധന. ബീക്കൺ ലൈറ്റിട്ടു വന്ന ആംബുലൻസിനെ ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ രോഗി ഇല്ലായിരുന്നു. രോഗി ഇല്ലാതെ ബീക്കൺ ലൈറ്റെന്തിനെന്ന് ചോദിച്ചപ്പോൾ ഫെയ്ത്തും സന്ദീപും പരുങ്ങി. മൃതദേഹവുമായി ബെംഗളൂരുവിൽ പോയിരുന്നതാണെന്നായിരുന്നു മറുപടി.

എന്നാൽ മരിച്ചയാളുടെ പേരുവിവരങ്ങളും ഏത് ആശുപത്രിയിലാണ് പോയതെന്നും പൊലീസ് ചോദിച്ചതോടെ പ്രതികൾ കുടുങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ ‍വാഹനത്തിന്റെ ഡ്രൈവറുടെ കാബിന്റെ മുകളിൽ മാറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!