ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അറുതി വരുത്തിക്കൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു.
ചരിത്രപരമായ ഈ സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്ക്കൊപ്പം ഒമ്പത് ടിവികെ നേതാക്കളാണ് ആദ്യഘട്ടത്തിൽ മന്ത്രിമാരായി ചുമതലയേറ്റത്. ഒരു മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ, ഡോക്ടർമാർ, സിനിമാ താരങ്ങൾ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന ഒരു സംഘത്തെയാണ് ഭരണത്തിനായി വിജയ് തിരഞ്ഞെടുത്തത്.
മന്ത്രിസഭയിലെ പ്രമുഖർ ഇവരാണ്:
എസ്. കീർത്തന (29): ശിവകാശിയിൽ നിന്നുള്ള എംഎൽഎയും നടിയുമായ കീർത്തനയാണ് വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം.
ഡോ. കെ.ജി. അരുൺരാജ്: തമിഴ്‌നാട് കേഡറിലെ മുൻ ഐആർഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ഇദ്ദേഹം തിരുച്ചെങ്കോട് മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. പാർട്ടിയുടെ നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം.
എൻ. ആനന്ദ്: വിജയ് ഫാൻസ് അസോസിയേഷൻ മുൻ പ്രസിഡന്റും പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ ഇദ്ദേഹം ചെന്നൈയിലെ ടി. നഗറിൽ നിന്നാണ് ജയിച്ചത്. വിജയ്യുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളാണ് ആനന്ദ്.
ആദവ് അർജുന: മുൻ ദേശീയ ബാസ്‌ക്കറ്റ്‌ബോൾ താരവും രാഷ്ട്രീയ തന്ത്രജ്ഞനുമായ ഇദ്ദേഹം വില്ലിവാക്കം മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഡിഎംകെയുടെ മുൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായിരുന്നു ഇദ്ദേഹം. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ മരുമകനുമാണ്.
കെ.എ. സെെങ്കോട്ടയ്യൻ: അഞ്ച് പതിറ്റാണ്ടുകാലം എഐഎഡിഎംകെയിൽ പ്രവർത്തിച്ചിരുന്ന മുതിർന്ന നേതാവായ ഇദ്ദേഹം കഴിഞ്ഞ വർഷമാണ് വിജയ്ക്കൊപ്പം പാർട്ടിയിൽ ചേർന്നത്.
പി. വെങ്കടരമണൻ: വിജയ്യുടെ ദീർഘകാല മാനേജരും അഭിഭാഷകനുമായ ഇദ്ദേഹം മൈലാപ്പൂർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. പാർട്ടിയുടെ ട്രഷറർ കൂടിയാണ് വെങ്കടരമണൻ.
മറ്റ് മന്ത്രിമാർ: നടനും പ്രഭാഷകനുമായ രാജ്‌മോഹൻ അറുമുഖം, ദന്തഡോക്ടറായ ഡോ. ടി.കെ. പ്രഭു, പാർട്ടിയുടെ ഐടി വിഭാഗം മേധാവി നിർമ്മൽ കുമാർ എന്നിവരും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുന്നു.
കോൺഗ്രസിന് മന്ത്രിസ്ഥാനമില്ല: പുതിയ മന്ത്രിസഭയിലെ ആദ്യ പട്ടികയിലുള്ള എല്ലാവരും തമിഴക വെട്രി കഴകം അംഗങ്ങളാണ്. ടിവികെയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധികളാരും ആദ്യ ഘട്ടത്തിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രൊഫഷണലുകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്നതിലൂടെ തമിഴ്‌നാട് ഭരണത്തിൽ വലിയൊരു മാറ്റമാണ് മുഖ്യമന്ത്രി വിജയ് ലക്ഷ്യമിടുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
