ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സത്യപ്രതിജ്ഞയ്ക്ക് തയാറെടുക്കുമ്പോൾ തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണം എന്ന് അവകാശപ്പെട്ട് എഎംഎംകെയുടെ നേതാവായ ടിടിവി ദിനകരൻ ലോക്ഭവനിലെത്തി ഗവർണർക്ക് കത്ത് നൽകി
തനിക്കൊപ്പമുള്ള മന്നാർകുടി എംഎൽഎ എസ്. കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയതായി ചില മാധ്യമങ്ങളിൽ വാർത്ത കണ്ടെന്നും എന്നാൽ അങ്ങനെയൊരു പിന്തുണ നൽകിയിട്ടില്ലെന്ന് ഗവർണറെ അറിയിക്കുന്നതിനു വേണ്ടിയാണ് താൻ ലോക്ഭവനിൽ പോയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ പേരിൽ ടിവികെ വ്യാജ കത്തുണ്ടാക്കിയെന്നും ഇക്കാര്യത്തിൽ ഒരു അന്വേഷണം ഉണ്ടാകണമെന്നും ടിടിവി ദിനകരൻ പറഞ്ഞു. അതുവരെ വിജയ്യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കരുതെന്നും എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാകാൻ ക്ഷണിക്കണം എന്നുമാണ് ടിടിവി ദിനകരൻ ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ്, എഎംഎംകെ പാർട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ വിജയ്യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി ആർലേക്കറുടെ ഓഫീസ് പിന്നീട് അറിയിച്ചത്.
ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. നിലവിൽ ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവുള്ളതിനാൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്.
ഗവർണറെ കണ്ട് വിജയ് ഭൂരിപക്ഷം അവകാശപ്പെട്ടെങ്കിലും മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ നാളെ നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞ ഉണ്ടാകില്ലെന്നാണ് സൂചനകൾ. വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണ കത്തുകളാണ് അദ്ദേഹത്തിന് ഹാജരാക്കാൻ സാധിക്കാതിരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
