ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയാരെന്നു തീരുമാനിക്കാനുള്ള ചർച്ച പുരോഗമിക്കുമ്പോൾ ആകാംക്ഷയോടെ കേരളം. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുർ ഖർഗെയുടെ വസതിയിൽ ചർച്ച പുരോഗമിക്കുകയാണ്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ, സണ്ണി ജോസഫ് എന്നിവരുമായാണ് ദേശീയ നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, എഐസിസി നിയമിച്ച നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ വി.ഡി.സതീശന് എംഎസ്എഫ് പ്രവർത്തകർ സ്വീകരണം നൽകി. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് നേരെ അവർ മുദ്രാവാക്യം വിളിച്ചു. കേരള ഹൗസിൽ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും രമേശ് ചെന്നിത്തല എത്തിയില്ല. ഇന്നലെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച നേതാക്കൾ ഡൽഹിയിലെത്തിയത് രാത്രി പന്ത്രണ്ടരയോടെയാണ്. കേരള ഹൗസിലേക്ക് വി.ഡി.സതീശന്‍റെ കാർ എത്തിയ ഉടൻ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി എത്തി. നേതാക്കൾ ഷാൾ അണിയിച്ചശേഷം തോളിലേറ്റി കേരള ഹൗസിലേക്ക് എത്തിച്ചു.
യുഡിഎഫ് വിജയത്തിലെ സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ വി.ഡി.സതീശൻ മുറിയിലേക്കു പോയി. തൊട്ടു പിന്നാലെ കേരള ഹൗസിലേക്ക് എത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു നേരെ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹവും മുറിയിലേക്കു പോയി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
