ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പ്രതിയുടെ പിതാവിന്റെ തിരോധാനത്തിലും അന്വേഷണം. പിതാവ് മാത്യുവിന്റെ തിരോധാനത്തിലും സജിക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ വീടിന് സമീപം പരിശോധന തുടരുകയാണ്.
പച്ചടിയിലെ പുരയിടത്തിൽ കുഴിയെടുത്ത് നടത്തുന്ന പരിശോധനക്കിടെ, അസ്ഥിയുടെ ഭാഗവും തുണിക്കഷണങ്ങളും കണ്ടെത്തി. അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ പിതാവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് സംശയം.
കഴിഞ്ഞ മാസം 27നാണ് നെടുങ്കണ്ടം സ്വദേശി സജി അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയത്. ഏപ്രിൽ രണ്ട് മുതൽ മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാനില്ലായിരുന്നു.
ദിവസങ്ങൾക്ക് ശേഷം സജി നൽകിയ പരാതി പ്രകാരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടത്തിയി. അന്വേഷണത്തിൽ തന്നെ പൊലീസിന് ദുരൂഹത തോന്നിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ വീടിൻ്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഏപ്രിൽ നാലാം തീയതി രാത്രിയാണ് കൊലപാതകം നടന്നതെന്ന് സജി മൊഴി നൽകുകയായിരുന്നു.
ഇരട്ട കൊലയ്ക്ക് കാരണം വസ്തു തർക്കവും സഹോദരന്റെ മാനസിക പിഡനവുമാണെന്ന് പ്രതി മൊഴി നൽകിയതായി ഇടുക്കി എസ്പി സാബു മാത്യു വ്യക്തമാക്കിയിരുന്നു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചു. സജിയെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായെന്നും പൊലീസ് പറഞ്ഞു. ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് പ്രതി പറഞ്ഞതായും പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
