പത്തനംതിട്ട: അടൂരില്‍ 28കാരിയെ മയക്കുമരുന്ന കലര്‍ന്ന ജ്യൂസ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി.
ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെയാണ് പീഡിപ്പിച്ചത്. ശേഷം നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തുടര്‍ന്നും പല തവണ പീഡനത്തിന് ഇരയാക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പ്രതി യുവതിയെ ആദ്യം പീഡിപ്പിച്ചത്. വീട്ടിലേക്ക് പോകാനായി അയല്‍ക്കാരന്റെ ഓട്ടോറിക്ഷ വിളിക്കുകയായിരുന്നു. യുവതി പതിവായി വിളിക്കാറുള്ള ഓട്ടോയായിരുന്നു ഇത്. യാത്രയ്ക്കിടയില്‍ ലൈസന്‍സെടുക്കാന്‍ മറന്നുവെന്ന് പറഞ്ഞ് പ്രതി യുവതിയെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
പിന്നീട് പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഗത്യന്തരമില്ലാതെ യുവതി പ്രതിയുടെ ഭാര്യയോട് വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
ഇതറിഞ്ഞ പ്രതി യുവതിയോട് കൂടുതല്‍ കാര്‍ക്കശ്യത്തോടെ പെരുമാറുകയും നിര്‍ബന്ധിച്ച് ടാങ്കര്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് യുവതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും അടൂര്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
