സ്വർണവില, ഇടിവിന് ബ്രേക്കിട്ട് വീണ്ടും മേലോട്ട്. കേരളത്തിൽ ഇന്നു രാവിവെ ഗ്രാമിന് 30 രൂപ ഉയർന്ന് 13,835 രൂപയായി. 240 രൂപ വർധിച്ച് 1,10,680 രൂപയാണ് പവൻവില. ഇന്നലെ കേരളത്തിൽ 3 തവണ വില കുറഞ്ഞെങ്കിലും വൈകിട്ട് കൂടിയിരുന്നു.
യുഎസുമായുള്ള സംഘർഷവും ഹോർമുസിലെ പ്രതിസന്ധിയും അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ മുഖേന ഇറാൻ യുഎസിന് മുന്നിൽ പുതിയ നിർദേശങ്ങൾ വച്ചിരുന്നു. ഇതിനുപിന്നാലെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് സ്വർണവിലയെ പ്രധാനമായും ഉയർത്തിയത്. ഔൺസിന് 4561 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില 4615ലേക്ക് ഉയർന്നു.
ഇറാന്റെ ഓഫർ തൃപ്തികരമല്ലെന്ന് പറഞ്ഞ ട്രംപ് കൈയോടെ തള്ളിയിട്ടുണ്ട്. മാത്രമല്ല, ആണവ വിഷയത്തിൽ ഡീലിന് ഇറാൻ തയാറാകുംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. ‘മനോനില തെറ്റിയവരുടെ കൈയിൽ ആണവായുധം കിട്ടാൻ അനുവദിക്കില്ല’’ എന്നാണ് ട്രംപ് പറഞ്ഞത്. ഫലത്തിൽ, ഇന്നത്തെയും നാളത്തെയും അവധിക്കുശേഷം തിങ്കളാഴ്ച വീണ്ടും വിപണി തുറക്കുമ്പോൾ എണ്ണവില കുതിച്ചുകയറാനുള്ള സാധ്യതയേറെ. ഇത് സ്വർണവിലയുടെ ഇടിവിന് വഴിവച്ചേക്കാം.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയ പ്രകാരം ഗ്രാമിന് 25 രൂപ വർധിച്ച് 11,425 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ ഉയർന്ന് 265 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണം ഗ്രാമിന് 25 ഉയർത്തി 11,370 രൂപയായി നിശ്ചയിച്ചു. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 265 രൂപ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
