തിരുവനന്തപുരം: അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന് ആർമി ഉദ്യോഗസ്ഥൻ രാഹുൽ രാജീവ്. കൊല്ലം സ്വദേശിയായ മുപ്പതുകാരന്റെ അവയവങ്ങൾ ദാനം ചെയ്തു. വെള്ളിയാഴ്ച രാത്രി മസ്തിഷ്കമരണം സംഭവിച്ച രാഹുലിന്റെ വൃക്ക, കരൾ, ത്വക്ക്, ഹൃദയവാൽവ്, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.
ഇന്നലെ രാത്രി പത്തിനാണ് രാഹുലിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ 10.45 ന് തിരുവനന്തപുരം ഈഞ്ചക്കൽ എസ്പി മെഡിഫോർട്ട് ആശുപത്രിയിൽ നിന്ന് ദാതാവിന്റെ വൃക്കയുമായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് ആംബുലൻസ് തിരിക്കും. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കി റോഡ് മാർഗം സുഗമമാക്കുന്നതിനായി പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കിയിട്ടുണ്ട്. രാഹുൽ മുൻപ് കെ-സോട്ടോയിൽ (K-SOTTO) മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് നൽകും. ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്രയിലേക്കും കരൾ കിംസിലേക്കും നൽകും. ചർമം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കണ്ണുകൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലേക്കും നൽകും.
ഹിമാചൽ പ്രദേശിൽ ആർമി ഉദ്യോഗസ്ഥനായിരുന്ന രാഹുൽ നാട്ടിൽ ലീവിന് വന്നതായിരുന്നു. രാഹുലിന്റെ അവയവങ്ങളുമായി പോകുന്ന ആംബുലൻസിന് യാത്ര സുഗമമാക്കാൻ പൊതുജനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. KL 27 N 8743 പുഷ്പഗിരി ഹോസ്പിറ്റൽ ഡി ലെവൽ ഐസിയു ആംബുലൻസാണ് അവയവങ്ങളുമായി പോകുന്നത്. ആംബുലൻസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. 10.45 ന് എസ്പി മെഡിഫോർട്ട് ആശുപത്രിയിൽ നിന്ന് ആംബുലൻസ് യാത്ര തുടങ്ങും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
