ലക്നൗ: ആരോഗ്യ വകുപ്പ് അടപ്പിച്ച സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിൽ സെപ്റ്റംബർ എട്ടിനാണ് സംഭവം.
ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമത്തിൽനിന്നുള്ള അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും കുഞ്ഞുമാണു മരിച്ചത്. കഴിഞ്ഞ വർഷം ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് അടപ്പിച്ച ആശുപത്രിയിൽ പിൻവാതിൽ വഴിയാണ് ഇവർ യുവതിയെ പ്രവേശിപ്പിച്ചത്.
സരിതയെ ഇന്ദ്രജീത് ആശുപത്രിയിൽ കൊണ്ടുപോകാൻ ആശാ വർക്കറാണ് നിർദേശിച്ചതെന്ന് അജിത് ചീഫ് മെഡിക്കൽ ഓഫിസർക്കു നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ, ഹിമാൻഷു യാദവ് എന്ന ഡോക്ടർ സരിതയുടെ നില ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും നിർദേശിച്ചു. തുടർന്ന് സരിത പ്രസവിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
സരിതയ്ക്ക് അമിത രക്തസ്രാവമുണ്ടായതോടെ തുടർചികിത്സ നൽകാൻ ആശുപത്രി ജീവനക്കാർ വിസമ്മതിച്ചെന്നും ഇതോടെ മൗവിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നെന്നും അജിത് പറഞ്ഞു. സരിതയുടെ നില അതീവ ഗുരുതരമായതോടെ മൗവിലെ ആശുപത്രിയിൽനിന്ന് അവരെ വാരാണസിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് സരിതയുടെ മരണം സ്ഥിരീകരിച്ചത്.
2025 ലാണ് ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം ഇന്ദ്രജീത് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ പങ്കജ് റായി പറഞ്ഞു. പ്രധാന കവാടം അടച്ചിട്ടിരുന്നെങ്കിലും പിന്നിലെ വാതിലിലൂടെ ഇവർ രോഗികളെ പ്രവേശിപ്പിച്ചിരുന്നു. അജിതിന്റെ പരാതി ലഭിച്ചതോടെ ആശുപത്രി വീണ്ടും സീൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
