അരീക്കോട് (മലപ്പുറം): മദ്യപിച്ച് വീട്ടിലെത്തി ഭാര്യയ്ക്കു നേരെ തിളച്ച കഞ്ഞിവെളളം ഒഴിച്ചയാൾ പിടിയിൽ. കക്കാടംപൊയിൽ നാടുവാഴി വീട്ടിൽ എം. മജു(47) എന്നയാളാണ് അരീക്കോട് പൊലീസിന്റെ പിടിയിലായത്. തിളച്ച വെള്ളം ഒഴിച്ചപ്പോൾ ഭാര്യ ഒഴിഞ്ഞുമാറിയെങ്കിലും അത് എട്ടുവയസ്സുകാരിയായ മകളുടെ ദേഹത്താണ് പതിച്ചത്.
മലപ്പുറം ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയുമായി വഴക്കിട്ട പ്രതി അടുക്കളയിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം ഭാര്യയ്ക്കു നേരെ ഒഴിക്കുകയായിരുന്നു. കാലിനു ഗുരുതരമായി പൊള്ളലേറ്റ എട്ടുവയസ്സുകാരിയെ മജു തന്നെയാണ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്.
പൊള്ളൽ ഗുരുതരമായതിനാൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ കേസ് ഉണ്ടാകുമെന്ന ഭയത്തിൽ മജു കടന്നുകളഞ്ഞു. ഒളിവിൽപോയ പ്രതിയെ ചൊവ്വാഴ്ച ചുണ്ടത്തുപൊയിൽ നിന്ന് കൊണ്ടോട്ടി ഡിവൈഎസ്പി എ.ജെ.ജോൺസൺ, അരീക്കോട് ഇൻസ്പെക്ടർ സി.ആർ.ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
