ന്യൂഡൽഹി: താമസിക്കുന്ന അപാർട്മെന്റിനു പുറത്ത് മദ്യപിക്കുന്നതും ബഹളം വയ്ക്കുന്നതും ചോദ്യം ചെയ്ത മണിപ്പുരി സംഗീതജ്ഞനെ ഒരു സംഘം ആളുകൾ ചേർന്നു കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ കിലോകരി ഗ്രാമത്തിലാണു സംഭവം.
ഡെലിവറി ജീവനക്കാരും ധാബ തൊഴിലാളികളുമാണ് അൻപത്തിനാലുകാരനായ സി.വിക്രം സിങ്ങിനെ മർദിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഏഴു പേരെ പൊലീസ് അറസ്റ്റു ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വിക്രം സിങ്ങിനെ മർദിച്ചതിനുശേഷം പ്രതികൾ പടികൾ ഇറങ്ങി പുറത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വർഷങ്ങളായി കിലോകരി ഗ്രാമത്തിൽ താമസിക്കുന്നയാളാണ് മണിപ്പുർ സ്വദേശിയായ സി. വിക്രം സിങ്. ഇദ്ദേഹത്തെ ഒരു സംഘം ആളുകൾ ചേർന്ന് മർദിക്കുന്നതായി വിവരം ലഭിച്ചാണ് പൊലീസ് അവിടേക്ക് എത്തുന്നത്. മെയ്തേയ് സമുദായക്കാരനായ സിങ്, വീടിനു പുറത്തു ശല്യമുണ്ടാക്കിയതു ചോദ്യം ചെയ്തതിനെത്തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മർദനത്തിൽ ഗുരതരമായി പരുക്കേറ്റ സിങ്ങിനെ മകൻ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിലേക്കും സിങ്ങിന്റെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
