കാമുകിയെ കൊലപ്പെടുത്തിയ ഇന്ത‍്യക്കാരന്‍ അറസ്റ്റിൽ

News Desk
1 Min Read

ബെർലിന്‍: ജർമനിയിൽ 19കാരിയായ അമേരിക്കന്‍ സ്വദേശിനിയെ കൊലപ്പെടുത്തിയ ഇന്ത‍്യക്കാരന്‍ അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനായ വരുൺ ബത്ച്ചിഗാരിയെയാണ്(20) പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് ജുലിസ റൂബി സലാർ എന്ന കോളജ് വിദ്യാർഥിനിയെ അരിസോണയിലെ ടക്സണിലുള്ള അപാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ കണ്മാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഗുരുതരമായ പരിക്കുകൾ പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രാഥമികപരിശോധനയിൽ തന്നെ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.

പൊലീസിന്റെയും പ്രാദേശിക മാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ പ്രകാരം സലാറിന്റെ ഫോണും ക്രെഡിറ്റ് കാർഡുകളും പ്രതി കൈക്കലാക്കിയിരുന്നു. പിന്നാലെ പെൺകുട്ടിയുടെ ഫോണിൽ നിന്നും മാതാവിന് ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. സലാർ കൊല്ലപ്പെട്ട ദിവസം തന്നെ വരുൺ ടക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. അവിടെ നിന്ന് ഹൂസ്റ്റണിലേക്കും തുടർന്ന് ബെർലിനിലേക്കും കണക്റ്റിംഗ് ഫ്ലൈറ്റിൽ കയറിയ ഇയാൾ ഇന്ത്യയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു.

സംഭവത്തിൽ കൊലക്കുറ്റവും തട്ടിക്കൊണ്ടുപോകലും ചുമത്തി പൊലീസ് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഫെഡറൽ, പ്രാദേശിക, അന്തർദേശീയ അധികാരികളുടെ സഹായത്തോടെ ജർമ്മനിയിൽ എത്തിയ വരുണിനെ കസ്റ്റഡിയിലെടുക്കാൻ അരിസോണ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുകയായിരുന്നു.

പെൺകുട്ടിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് മുറിയിൽ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടതായി ഒപ്പമുണ്ടായിരുന്നവർ അറിയിച്ചു. പിന്നീട് സന്ദേശമയച്ച് വിവരമന്വേഷിച്ചപ്പോൾ താൻ സുരക്ഷിതയാണെന്നും ഒരു വാക്കുതർക്കമാണ് ആ ശബ്ദത്തിന് കാരണമെന്നും സലാർ മറുപടി നൽകിയതായി പറയുന്നു.

വരുണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സലാർ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. അരിസോണ യൂനിവേഴ്സിറ്റിയിൽ ബിസിനസ് അനലിറ്റിക്സ് വിദ്യാർഥിയായിരുന്ന വരുണിനെ ചില പ്രശ്നങ്ങളെതുടർന്ന് പുറത്താക്കിയിരുന്നു.
……

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article