ഡല്‍ഹി: ലോകം ഇസ്റാഈലില്‍ നിന്ന് അകലുമ്പോള്‍ ഇന്ത്യ കൂടുതല്‍ അവരുടെ തന്ത്രപ്രധാന സ്വാധീനവലയത്തിലേക്ക് വീഴുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യക്ക് മുന്‍കൈ എടുക്കാമായിരുന്ന മധ്യസ്ഥന്റെ റോളിലേക്ക് ഇപ്പോള്‍ പാകിസ്ഥാന് കടന്നുവരുന്നത് നമ്മുടെ തന്ത്രപരമായ പരാജയമാണെന്നും അവര്‍ വ്യക്തമാക്കി.
ഗസയിലെ ഇസ്റാഈല്‍ നടപടികള്‍ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന മൗനത്തെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗസയില്‍ ഇസ്റാഈല്‍ വംശഹത്യ ലക്ഷ്യമിട്ടു കുഞ്ഞുങ്ങളെ കൂട്ടക്കുരിതി ചെയ്തു എന്നതടക്കമുള്ള യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള യു എന്‍ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് മോദി സര്‍ക്കാരിന്റെ വിദേശനയത്തെയും നിലപാടിനെയും സോണിയാഗാന്ധി രു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചോദ്യം ചെയ്തത്.
ലോകം മുഴുവന്‍ ഇസ്റാഈലില്‍ നിന്ന് അകലുമ്പോള്‍, പ്രധാനമന്ത്രി മോദി ഇസ്റാഈല്‍ സന്ദര്‍ശിച്ചത് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ തന്ത്രപരമായ തീരുമാനമായി രേഖപ്പെടുത്തപ്പെടുമെന്ന് സോണിയാഗാന്ധി ചൂണ്ടിക്കാട്ടി. പലസ്തീന്, ഇറാന്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ തുടങ്ങിയ നമ്മുടെ പരമ്പരാഗത സുഹൃത്തുക്കളെ ഇന്ത്യ അകറ്റി നിര്‍ത്തി. മോദി-നെതന്യാഹു സൗഹൃദം ഇന്ത്യയുടെ നൈതികവും തന്ത്രപരവുമായ താല്പര്യങ്ങള്ക്ക് ഒരു ഗുണവും ചെയ്തില്ല. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്റാഈല്‍ ഭരണനേതൃത്വത്തിനെതിരെ അറസ്റ്റ് വാറന്റ് വരെ പുറപ്പെടുവിച്ച കാര്യവും അവര്‍ വിശദീകരിച്ചു.
അമേരിക്കയുടെ നിലപാടുകള്‍ കാരണം യുഎന്നിന് നേരിട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കിലും അന്താരാഷ്ട്ര സമൂഹം ഇസ്റാഈലിനെതിരെ തിരിയുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, യു കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയവ പലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്ക ഇസ്റാഈലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് വലിച്ചിഴച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പല യൂറോപ്യന്‍ രാജ്യങ്ങളും ഇസ്റാഈലുമായുള്ള ബന്ധങ്ങള്‍ വെട്ടിച്ചുരുക്കുകയോ ആയുധവില്‍പ്പന നിരോധിക്കുകയോ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ പ്രമുഖ ഇന്ത്യന്‍ ജൂറിസ്റ്റും വിരമിച്ച ജസ്റ്റിസുമായ എസ് മുരളീധരന്റെ നേതൃത്വത്തിലുള്ള യു എന്‍ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. ഗാസയിലെ പലസ്തീനികളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കാനാണ് ഇസ്റാഈല്‍ ശ്രമിക്കുന്നതെന്ന് 94 പേജുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ ആക്രമണങ്ങളാണ് അവിടെ നടക്കുന്നത്.
ഗസയില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരില്‍ 27 ശതമാനവും കുട്ടികളാണ്. ഗാസയിലെ വിദ്യാലയങ്ങളും ശിശുരോഗ ആശുപത്രികള്‍ അടക്കമുള്ള ആരോഗ്യസംവിധാനങ്ങളും പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടു. ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തിന് ഇസ്റാഈല്‍ നല്കുന്ന തിരിച്ചടി തികച്ചും വിവേചനരഹിതവും സമാനതകളില്ലാത്തതുമായ ക്രൂരതയായി മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
