കണ്ണൂർ: വിവാദങ്ങൾ ഒഴിവാക്കാൻ ബെന്നി തോമസ് സ്വയം രാജിവയ്ക്കുകയായിരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്. സഹോദരീഭർത്താവായ ബെന്നി തോമസിനെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ യാതൊരുവിധ നിയമപ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യവും വിശ്വസ്തതയുമുള്ള ഒരാളെ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തനിക്ക് ആവശ്യമായിരുന്നു. നിയമന വാർത്ത പുറത്തുവന്നപ്പോൾ തന്നെ അതിന്റെ നിയമപരമായ വശങ്ങൾ പരിശോധിച്ചു. പഴ്സനൽ സ്റ്റാഫിൽ നിയമിക്കുന്നതിന് യോഗ്യതയോ അയോഗ്യതയോ ഉണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ ഇവിടെ അയോഗ്യത കണ്ടില്ല. എല്ലാവരും ബെന്നി തോമസ് തുടരണമെന്നാണ് ആവശ്യപ്പെട്ടത്. കെപിസിസി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു പരാമർശം ഉണ്ടായി. ആ വ്യക്തി തന്നെ പിന്നീട് അത് തിരുത്തി പറഞ്ഞു.
ഒരുപാട് ഉത്തരവാദിത്തമുള്ള വകുപ്പുകളാണ് വൈദ്യുതിയും പരിസ്ഥിതിയും. സഹായിക്കാൻ വിശ്വസ്തതയും കൂറുമുള്ള, എനിക്കറിയാവുന്ന, ഇവിടുത്തെ ജനങ്ങളുമായി ബന്ധമുള്ള ഒരാൾ എന്ന നിലയ്ക്കാണ് ബെന്നിയെ നിയോഗിച്ചത്. വിവാദം ആയപ്പോൾ അദ്ദേഹം തന്നെ രാജിവച്ചു. ബെന്നി തോമസ് ആരാണെന്ന് അറിയണമെങ്കിൽ ഉളിക്കൽ പോയി അന്വേഷിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. അതേ സമയം, മുഖ്യമന്ത്രിയുെട ആവശ്യപ്രകാരമാണോ രാജി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
