ചുമ മരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി; വൃക്ക തകരാറിനെ തുടർന്ന് അഞ്ച് കുട്ടികൾ ചികിത്സയിൽ

0
191

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി. അഞ്ച് കുട്ടികള്‍ വൃക്കതകരാറിനെ തുടര്‍ന്ന് ചികിത്സയിലാണ്. മരിച്ച 20 കുട്ടികളില്‍ 17 പേര്‍ ഛിന്നവാഡ, രണ്ട് പേര്‍ ബേത്തൂല്‍, ഒരാള്‍ പാണ്ഡൂര്‍ന ജില്ലയില്‍ നിന്നുള്ളവരാണെന്നും മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു.

ചികിത്സയിലുള്ള കുട്ടികളില്‍ രണ്ട് പേര്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളേജിലും രണ്ട് പേര്‍ എയിംസിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തികസുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉറപ്പിക്കുമെന്ന് അറിയിച്ചതായും ഉപമുഖ്യമന്ത്രി അറിയിച്ചു.

പനി, കഫക്കെട്ട് ബുദ്ധിമുട്ടിനെത്തുടര്‍ന്ന് കോള്‍ഡ്രിഫ് കഫ്‌സിറപ്പ് കഴിച്ച കുട്ടികളില്‍ ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. സെപ്തംബര്‍ 2 നാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ നിര്‍മ്മാതാക്കള്‍.

കുട്ടികള്‍ കഴിച്ച കോള്‍ഡ്രിഫ് കഫ്‌സിറപ്പില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഡൈത്തലീന്‍ ഗ്ലൈക്കോള്‍ 45 ശതമാനം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്തോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം അടക്കം നാല് നാല് സംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫ് നിരോധിച്ചിരിക്കുകയാണ്. മധ്യുപ്രദേശില്‍ കുട്ടികള്‍ക്ക് കോള്‍ഡ്രിഫ് കഫ്‌സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ പ്രവീണ്‍ സോണിയെ അറസ്റ്റ് ചെയ്തു. സംഭവത്തിലെ ആദ്യ അറസ്റ്റ് ആണിത്.