2011ലെ ആഭ്യന്തര പ്രക്ഷോഭ കാലഘട്ടമുൾപ്പെടെയുള്ള അതീവ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ധീരതയോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നിർവ്വഹിച്ച ഔദ്യോഗിക കൃത്യനിർവ്വഹണം ഏറെ ശ്രദ്ദേയമായിരുന്നു
മനാമ: ബഹ്റൈൻ പൊലീസിലെ 45 വർഷക്കാലം സേവനം നടത്തിയ തൃശ്ശൂർ ഗുരുവായൂർ സ്വദേശി മനയിൽ ചന്ദ്രസേനൻ (73) അന്തരിച്ചു. തുടർ ചികിത്സയ്ക്കായി മെയ് ഒന്നിന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. 2011ലെ ആഭ്യന്തര പ്രക്ഷോഭ കാലഘട്ടമുൾപ്പെടെയുള്ള അതീവ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ധീരതയോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നിർവ്വഹിച്ച ഔദ്യോഗിക കൃത്യനിർവ്വഹണം ഏറെ ശ്രദ്ദേയമായിരുന്നു.
1978 മുതൽ 2023 വരെ നീണ്ട 45 വർഷക്കാലം ബഹ്റൈൻ പൊലീസ് സേനയിൽ മികച്ച ഉദ്യോഗസ്ഥനായി അദ്ദേഹം പ്രവർത്തിച്ചു. അച്ചടക്കമുള്ള ഉദ്യോഗസ്ഥൻ എന്നതിലുപരി കരുണയുള്ള മനുഷ്യസ്നേഹിയായാണ് പ്രവാസി ലോകം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായവും ലഭ്യമാക്കുന്നതിലും, ഔദ്യോഗികമായ മാർഗനിർദ്ദേശങ്ങൾ നൽകി അവരെ സഹായിക്കുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു.
കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച് മിഡിൽ ഡിസ്റ്റൻസ് (1500 മീറ്റർ) ഓട്ട മത്സരത്തിൽ അദ്ദേഹം സർവകലാശാല റെക്കോർഡ് നേടിയിരുന്നു. മികച്ച ഫുട്ബാൾ താരം കൂടിയായിരുന്ന അദ്ദേഹം, ഗുജറാത്തിൽ കളിക്കുന്ന കാലത്ത് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കൻ സ്വദേശിനിയായ നോണ ബിന്ദൻ സേനനാണ് പത്നി. ബീന, ടീന, ശ്യാം, ഷൈന എന്നിവർ മക്കളാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
