ചെന്നൈ: തമിഴ്‌നാട്ടില്‍ ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനു പിന്നാലെ ഇന്‍ഡ്യ സംഖ്യം പിളര്‍പ്പിലേക്ക്. ലോക്‌സഭയില്‍ കോണ്‍ഗ്രസിനൊപ്പമുള്ള ഇരിപ്പിടം മാറ്റണമെന്നാവശ്യപ്പെട്ട് കനിമൊഴി സ്പീക്കര്‍ക്ക് കത്ത് നല്‍കി.
22 എംപിമാരുള്ള ഡിഎംകെ ഇന്‍ഡ്യ സംഖ്യത്തിലെ ഏറ്റവും വലിയ നാലാമത്തെ കക്ഷിയാണ്. തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് ഒപ്പം മത്സരിക്കുകയും അഞ്ച് സീറ്റില്‍ വിജയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഡിഎംകെയുടെ പ്രധാന എതിരാളികളും ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുകയും ചെയ്ത ടിവികെയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്.
ഇത് ഇന്‍ഡ്യാ സംഖ്യത്തില്‍ വലിയ വിള്ളല്‍ ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. ടിവികെയ്ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനു പിന്നാലെ തന്നെ, പിന്നില്‍ നിന്ന് കുത്തിയവരെന്ന് ഡിഎംകെ വക്താവ് പ്രതികരിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ സാഹചര്യം മാറിയെന്നാണ് സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് നല്‍കിയ കത്തില്‍ കനിമൊഴി വ്യക്തമാക്കിയത്. കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിച്ചുവെന്നും അതിനാല്‍ ലോക്‌സഭയില്‍ അവര്‍ക്കൊപ്പം ഇരിക്കുന്നത് അനുചിതമാണെന്നുമാണ് കത്തില്‍ പറയുന്നത്.
തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്റെ മറുകണ്ടംചാട്ടം ഇന്‍ഡ്യ സംഖ്യത്തിലെ മറ്റ് കക്ഷികളിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിട്ടുണ്ട്. ‘ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെ ഉപേക്ഷിക്കുന്നവരല്ല ഞങ്ങള്‍’ എന്ന കുറിപ്പോടെ മമതാ ബാനര്‍ജിക്കും എം.കെ. സ്റ്റാലിനുമൊപ്പമുള്ള ചിത്രമാണ് അഖിലേഷ് യാദവ് പങ്കുവെച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
