തൃശ്ശൂർ: ആനക്കല്ലിൽ ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആവണിശ്ശേരി സ്വദേശിനി ഉണ്ണിമായ(30)യാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ എട്ടര മണിയോടെയാണ് സംഭവം. തൃശ്ശൂരിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഉണ്ണിമായ. രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഭർത്താവുമായി വഴക്കുണ്ടായിരുന്നു.
ഒടുവിൽ കഴുത്തു ഞെരിച്ചു കൊന്നതായാണ് പൊലീസ് പറയുന്നത്. ബഹളം കേട്ട് ഭർത്താവിന്റെ അമ്മയും മറ്റുബന്ധുക്കളും വന്നുനോക്കുമ്പോൾ ഉണ്ണിമായയെ ചലനമറ്റ നിലയിൽ കിടക്കുന്നാണ് കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇതിനിടെ വീട്ടിൽ നിന്നും പുറത്തു പോയ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിനിടെ ഉണ്ണിമായയുടെ കഴുത്തുപിടിച്ചു ഞെരിച്ചതായി ഇയാൾ മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
ദമ്പതകൾ തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നുവെന്നും ഭർത്താവിന് ഭാര്യയെ സംശയം ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പൊലീസിന് മൊഴി നൽകി. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

