പ്രതിസന്ധിയിൽ വിറച്ച് യുകെ: രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു; 300 ഓളം വിമാനസർവീസുകൾ റദ്ദാക്കി

News Desk
1 Min Read

ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലുടനീളം മുന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ചയാണ് യുകെ വ്യോമപാതയിൽ കടുത്ത യാത്രാതടസ്സം സൃഷ്ടിച്ച സംഭവം നടന്നത്. റദ്ദാക്കിയ വിമാനങ്ങൾക്ക് പുറമേ നൂറുകണക്കിന് സർവീസുകൾ വൈകുകയും ചെയ്തു. ഏകദേശം 300 സർവീസുകൾ പൂർണമായും റദ്ദാക്കേണ്ടി വന്നതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ‘ഫ്ലൈറ്റ്റഡാർ 24’ ആണ് പുറത്തുവിട്ടത്.

ഫ്ലൈറ്റ് പ്രൊസസിങ് സിസ്റ്റത്തിലാണ് സാങ്കേതിക പ്രശ്നം നേരിട്ടതെന്ന് യുകെയുടെ നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചു. തകരാർ പരിഹരിച്ച് സിസ്റ്റം സാധാരണ നിലയിലാക്കാൻ എഞ്ചിനീയർമാർ തീവ്രമായി പരിശ്രമിച്ചു. പ്രശ്നം പരിഹരിച്ചതായി അധികൃതർ അറിയിക്കുകയും ചെയ്തു. വ്യോമപാത അടച്ചില്ലെങ്കിലും സർവീസുകൾ പൂർവസ്ഥിതിയിലാകാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബ്രിട്ടീഷ് എയർവേസ്, ഈസിജെറ്റ്, കെ.എൽ.എം, ലുഫ്ത്താൻസ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.

ലണ്ടനിലെ ഹിത്രൂ, ഗാറ്റ്വിക്, സ്റ്റാൻസ്റ്റെഡ്, ലണ്ടൻ സിറ്റി എയർപോർട്ടുകൾക്ക് പുറമേ മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം, എഡിൻബറോ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെല്ലാം തടസ്സം നേരിട്ടു. ഹിത്രൂവിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് കൂടുതൽ ബാധിച്ചത്. തടസ്സങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യഥാർത്ഥ സർവീസ് സമയം കമ്പനികളുമായി ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!