ഹൈദരാബാദ്: പൊലീസ് ട്രെയിനിങ് അക്കാദമിയിൽ സഹപ്രവർത്തകയായ വനിതാ ട്രെയിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് പ്രകാശം ജില്ല സ്വദേശിയായ എം. ഉദയ് കൃഷ്ണ റെഡ്ഡി (33) ആണ് അറസ്റ്റിലായത്.
സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിലെ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചതിനും പിന്തുടർന്ന് ശല്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും ജൂലൈ 18നാണ് ഇയാൾക്കെതിരെ കേസെടുത്തത്.
പൊലീസ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന ഉദയ് കൃഷ്ണ റെഡ്ഡി, 2025ലാണ് ഐപിഎസ് നേടിയത്. 2025 ഡിസംബർ മുതൽ അക്കാദമിയിൽ പരിശീലനത്തിലായിരുന്നു. ഐപിഎസ് വിജയത്തെക്കുറിച്ച് ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനു പിന്നാലെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഫോൺ നമ്പറുകൾ കൈമാറുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തന്റെ എളിയ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ചു വിശ്വാസം നേടിയെടുത്ത ഇയാൾ പിന്നീട് യുവതിയുമായി പ്രണയത്തിലാവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പരിശീലന കാലയളവിലുടനീളം ഇവരുടെ ബന്ധത്തിൽ നിരന്തരമായ തർക്കങ്ങളും വൈകാരികമായ ചൂഷണങ്ങളും ഉണ്ടായിരുന്നു. പ്രതി അമിതമായി നിയന്ത്രിക്കാൻ ശ്രമിച്ചതോടെ ബന്ധത്തിൽ വിള്ളലുകളുണ്ടായി. പ്രതി ആത്മഹത്യാ ഭീഷണി മുഴക്കുകയും ആയുധങ്ങൾ കാണിച്ച് പേടിപ്പിക്കുകയും യുവതിയെ അപമാനിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. നിരന്തരം ശല്യം ചെയ്യുകയും ലാപ്ടോപ്പ് എറിഞ്ഞുതകർക്കുകയും ചെയ്തിരുന്നു. പ്രതിയുടെ പെരുമാറ്റം സഹിക്കാനാകാതെ യുവതി ബന്ധം അവസാനിപ്പിക്കുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. വിവാഹവിവരമറിഞ്ഞ പ്രതി, സ്വകാര്യ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അനുവാദമില്ലാതെ ബന്ധപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
യുവതിയുടെ പരാതിയിൽ അട്ടാപുർ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ ലൈംഗിക പീഡനം, പിന്തുടർന്ന് ശല്യം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവും ഐടി ആക്ട് പ്രകാരവും കേസെടുത്തു. വനിതാ സുരക്ഷാ വിഭാഗം ഡപ്യൂട്ടി കമ്മീഷണർ പി. ലാവണ്യ നായിക് ജാദവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
