ചെന്നൈ: മുടിയിലൂടെ പടരുന്ന പകർച്ചവ്യാധിയിൽനിന്നു രക്ഷ നേടാൻ മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് 15000 രൂപ വീതം തമിഴ്നാട് സർക്കാർ നൽകുമെന്ന് വ്യാജ വാഗ്ദാനം. സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സ്ത്രീകളെ ഫോണിൽ വിളിച്ചു കബളിപ്പിച്ചത്. വാഗ്ദാനം വിശ്വസിച്ച് തമിഴ്നാട്ടിലെ സേലം ജില്ലയിൽ 3 സ്ത്രീകൾ തല മൊട്ടയടിച്ച് തട്ടിപ്പിന് ഇരയായി.
ഫോൺ ചെയ്തയാൾ സ്ത്രീകളുടെ കുടുംബാംഗങ്ങളുടെ പേരും മറ്റു വിവരങ്ങളും പറഞ്ഞ് വിശ്വാസ്യത നേടിയ ശേഷമാണ് സർക്കാരിന്റെ മൊട്ടയടിക്കൽ പദ്ധതിയെക്കുറിച്ചു പറഞ്ഞത്. കോവിഡിന് സമാനമായ പകർച്ചവ്യാധി മുടിയിലൂടെ പടരുന്നെന്നും രോഗം തടയാൻ എത്രയും വേഗം മൊട്ടയടിക്കണമെന്നും പറഞ്ഞു. മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് തമിഴ്‌നാട് സർക്കാർ 15,000 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും വിദ്യാർഥികൾക്ക് 45,000 രൂപയും ലാപ്ടോപ്പും നൽകുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. വീട്ടിലെ പുരുഷൻമാർക്ക് 60,000 രൂപയാണ് തലയൊന്നിനു വാഗ്ദാനം നൽകിയത്.
അടുത്ത ദിവസം ഉദ്യോഗസ്ഥൻ ഗ്രാമത്തിൽ എത്തുമെന്നും മൊട്ടയടിച്ചവർക്കു മാത്രം പണം വിതരണം ചെയ്യുമെന്നും ഫോണിൽ വിളിച്ചയാൾ സ്ത്രീകളോട് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മൂന്നു സ്ത്രീകൾ മൊട്ടയടിച്ച ശേഷം, വിളിച്ചയാളെ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
