പൂനെ: പൂനെയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. പ്രതിശ്രുത വധു സിയ ഗോയൽ കേതനിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തൽ. വിവാഹ ഷോപ്പിങ്ങെന്ന പേരിലായിരുന്നു ഈ പണം തട്ടിയെടുത്തത്. ഈ തുക സിയ നൽകിയത് കാമുകൻ ചേതൻ ചൗധരിക്കാണ്.
ബിസിനസും കരിയറും വളർത്താനായിരുന്നു പണം കൊണ്ട് ഇരുവരും ലക്ഷ്യമിട്ടത്. പൊലീസിന് സംശയം തോന്നാതിരിക്കാൻ കൊലപാതകത്തിന് ശേഷം മൂന്ന് വർഷത്തേക്ക് വിവാഹം കഴിക്കാതെ തുടരാനായിരുന്നു പരസ്പര ധാരണ. ഈ പണം കൊണ്ട് ചേതന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതോടെ സിയയുടെ കുടുംബത്തെക്കണ്ട് സമ്മതിപ്പിക്കാമെന്നായിരുന്നു കരുതിയിരുന്നത്.
ലോഹഗഡ് കോട്ടയിൽ വെച്ച് കേതനെ തള്ളി താഴെയിടാൻ സിയ ചേതന് സിഗ്നൽ നൽകിയതിനെക്കുറിച്ചും അന്വേഷണത്തിൽ കണ്ടെത്തയിട്ടുണ്ട്. തന്നെ പിടിച്ച് താഴേക്ക് വീഴാതിരിക്കാൻ സ്വയം രക്ഷയ്ക്കായി സിയ ബോധപൂർവ്വം തറയിൽ ഇരുന്നതായും കണ്ടെത്തയിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് 34 മിനിറ്റ് മുമ്പും കാമുകനായ ചേതനെ രഹസ്യമായി ഫോണിൽ വിളിച്ചിരുന്നു.
സംശയം തോന്നാതിരിക്കാൻ ചേതൻ ജൂൺ 18ന് പൂനെയിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ലോഹഗഡ് കോട്ടയിലേക്ക് കാറിന് പകരം സ്കൂട്ടറിലാണ് സഞ്ചരിച്ചത്. ടോൾ പ്ലാസകളിലെ ക്യാമറകളിൽ കാർ പെട്ടുപോകുമെന്ന് ഭയന്നായിരുന്നു സ്കൂട്ടർ തിരഞ്ഞെടുത്തത്. ഈ സ്കൂട്ടർ പൊലീസ് കണ്ടെത്തി പിടിച്ചെടുത്തിട്ടുണ്ട്.
ജൂൺ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ലോഹഗഡ് കോട്ടയിൽ ട്രെക്കിങ് നടത്തുന്നതിനിടെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ടാണ് ഇരുവരും ചേർന്ന് കേതൻ അഗർവാളിനെ കൊലപ്പെടുത്തിയത്. തുടക്കത്തിൽ ട്രെക്കിങ്ങിനിടെ കാൽ വഴുതി വീണുണ്ടായ അപകടമായാണ് സിയ പറഞ്ഞിരുന്നത്. മൊഴിയിലെ വൈരുദ്ധ്യവും സിയയുടെ അസ്വാഭാവിക പെരുമാറ്റവും കേസിൽ വഴിത്തിരിവാകുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
