ഭർത്താവ് ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചു, പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

News Desk
1 Min Read

തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ പീഡനം മൂലമെന്നു പരാതി. ഇരുപത്തിയേഴുകാരിയായ ആരതിയെയാണ് ഇന്നലെ രാത്രി ആറ്റുകാലിലെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അതുല്‍ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചു നല്‍കിയതിന് ശേഷമാണ് ജീവനൊടുക്കിയത്. 

ഇന്നലെ രാത്രി വാടകവീട്ടില്‍ വച്ച് ആരതിയും അതുലും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് അതുല്‍ വീടിനു പുറത്തിരിക്കുമ്പോഴാണ് ആരതി ജീവനൊടുക്കിയതെന്നാണു കരുതുന്നത്. അതുല്‍ തന്നെ ഇക്കാര്യം തന്റെ സുഹൃത്തിനെയും പിന്നീടു പൊലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറിയുടെ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനം ചൂണ്ടിക്കാട്ടി ആരതിയുടെ അമ്മ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലിന് ആരതി അമ്മയെ ഫോണില്‍ വിളിച്ച് വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവയ്ക്കുകയും ചെയ്തു. ഇതു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഒന്നരവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. 50 പവനോളം സ്വര്‍ണം സ്ത്രീധനമായി നല്‍കിയാണ് വിവാഹം നടത്തിയത്. ഈ സ്വര്‍ണം അതുല്‍ പണയംവച്ചുവെന്നു ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടു വഴക്കുണ്ടാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അതുലിന് മറ്റു പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതും വഴക്കിനു കാരണമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. അടുത്തിടെ ആരതിയുടെ സ്വര്‍ണം വിറ്റ് അതുല്‍ ഒരു വാഹനം വാങ്ങുകയും ചെയ്തിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article