പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ചു; പോലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

News Desk
1 Min Read

കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ കാലുകൾ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മുറിച്ചുനീക്കിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ഉദ്യോഗസ്ഥരിൽ ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപ്പാദവുമാണ് മുറിച്ചു മാറ്റിയത്.

വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി പാർക്ക് ചെയ്ത ലോറികളെ അവിടെ നിന്ന് മാറ്റാൻ നിർദേശിക്കുകയായിരുന്നു പൊലീസുകാർ. ഈ സമയത്ത് കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.

അമിതവേഗത്തിലായിരുന്ന കാർ ഉദ്യോഗസ്ഥരെ ഇടിച്ചശേഷം പൊലീസ് ജീപ്പിന്റെ പിന്നിൽ ഇടിച്ചാണ് നിന്നത്. പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് ജീപ്പിനും കാറിനും ഇടയിൽപെട്ടു. ഇവരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് സൂരജ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ എന്നിവർ ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ  ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article