സഊദി അറേബ്യയിൽ നിന്ന് 8,000 പ്രവാസികളെ ഒരാഴ്ചക്കുള്ളിൽ നാടുകടത്തി; കർശന പരിശോധന തുടർന്ന് അധികൃതർ

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ വിഭാഗം നടത്തിവരുന്ന സംയുക്ത ഫീൽഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ജൂൺ 4 മുതൽ ജൂൺ 10 വരെയുള്ള ഒരാഴ്ചത്തെ കാലയളവിൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നായി 10,700-ലധികം നിയമലംഘകരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം അറസ്റ്റിലായവരിൽ 5,900 പേർ താമസനിയമം (ഇഖാമ) ലംഘിച്ചവരും, 3,084 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും, 1,742 പേർ തൊഴിൽ നിയമലംഘകരുമാണ്. ഇതിനുപുറമേ, അതിർത്തി കടന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,418 പേരെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്.

രാജ്യത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവരിൽ 55 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 43 ശതമാനം പേർ യെമനികളുമാണ്. ശേഷിക്കുന്നവർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം, സഊദിയിൽ നിന്ന് നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ അതിർത്തി കടന്ന് അയൽരാജ്യങ്ങളിലേക്ക് പോകാൻ ശ്രമിച്ച 34 പേരും ഇതേ കാലയളവിൽ പിടിയിലായിട്ടുണ്ട്.

നിലവിൽ 1,500 വനിതകൾ ഉൾപ്പെടെ ഏകദേശം 22,000 വിദേശി നിയമലംഘകർ രാജ്യത്ത് വിവിധ നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. നിയമപരമായ തുടർനടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി, ആവശ്യമായ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 14,200 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

യാത്രാ ടിക്കറ്റ് ബുക്കിംഗ് നടപടികൾ പൂർത്തിയാക്കാൻ 1,240 പേരെ കൈമാറിയതായും, ചട്ടങ്ങൾ ലംഘിച്ച 8,000 പേരെ ഇതിനകം തന്നെ രാജ്യത്തുനിന്നും നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article