പാക്ക് അധിനിവേശ കശ്മീരിൽ വൻ സംഘർഷം: ഏറ്റുമുട്ടലിൽ 30 മരണം

News Desk
1 Min Read

ന്യൂഡൽഹി: പാക്ക് അധിനിവേശ കശ്മീരിൽ ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്ഥാൻ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 30ലേറെപ്പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. റാവലക്കോട്ട് നഗരത്തിലാണ് അക്രമം അതിരൂക്ഷമായത്.

ജൂലൈ 27-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി മാറ്റിവെച്ചതിനു പിന്നാലെയാണ് ജെഎഎസി പ്രതിഷേധ സമരം തുടങ്ങിയത്. ഇത്തരത്തിൽ സീറ്റുകൾ മാറ്റിവച്ചാൽ അത് പ്രാദേശിക പ്രാതിനിധ്യം കുറയ്ക്കുമെന്ന് അവർ അധിക‍ൃതരെ അറിയിച്ചു. ഇതിനു പിന്നാലെ പാക്ക് ഭരണകൂടം ജെഎഎസിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. പിന്നാലെയാണ് മേഖലയിൽ പ്രതിഷേധം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിനിടെ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.

ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പ്രതിഷേധക്കാർ ആക്രമിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സർക്കാർ വിശദീകരണം പ്രാദേശികരും ജെഎഎസി അനുകൂലികളും തള്ളി. തങ്ങൾക്ക് നേരെയാണ് വൻതോതിൽ ആക്രമണം ഉണ്ടായതെന്നാണ് അവർ പറയുന്നത്.

പാക്ക് അധിനിവേശ കശ്മീർ പ്രദേശത്തിന്റെ സാമ്പത്തിക–രാഷ്ട്രീയ ആവശ്യങ്ങൾ ഉയർത്തി വർഷങ്ങളായി സമരം നയിച്ചുവരുന്ന കൂട്ടായ്മയാണ് ജോയിന്റ് അവാമി ‌‌ആക്‌ഷൻ കമ്മിറ്റി. വിലക്കയറ്റം, വൈദ്യുതി ക്ഷാമം, തൊഴിലില്ലായ്മ, പ്രദേശത്തെ വിഭവങ്ങൾ പാക്കിസ്ഥാൻ ചൂഷണം ചെയ്യൽ എന്നിവയ്ക്കെതിരെ കഴിഞ്ഞ രണ്ട് വർഷമായി സംഘടന പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article