പുതിയ വെടിനിര്‍ത്തലും പ്രഹസനം; ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍, ആറുപേര്‍ കൊല്ലപ്പെട്ടു

News Desk
1 Min Read

ബെയ്‌റൂത്ത്: വെടിനിര്‍ത്തല്‍ കരാറിനെ പ്രഹസനമാക്കി ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. ഇന്ന് നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. യു എസ് മധ്യസ്ഥതയില്‍ ലബനാനും ഇസ്‌റാഈലും തമ്മില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ വാഷിങ്ടണ്‍ ഡി സിയില്‍ വച്ച് ഒപ്പുവച്ചതിനു പിന്നാലെയാണ് ആക്രമണം.

തെക്കന്‍ ലബനാനിലെ നഗര-ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഇസ്‌റാഈല്‍ തുടരുകയാണ്. ഒമ്പത് മേഖലകളിലെങ്കിലും പ്രദേശവാസികളോട് സ്ഥലം വിട്ടുപോകാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

അതിനിടെ, പ്രഹസനമെന്ന് ആരോപിച്ച് വെടിനിര്‍ത്തല്‍ കരാറിനെ ഹിസ്ബുല്ല ഗ്രൂപ്പ് തള്ളി. ലബനാനിലെ ബോംബിങ് തുടരുന്നിടത്തോളം കാലം വടക്കന്‍ ഇസ്‌റാഈല്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ പോരാളികള്‍ തുടരുമെന്ന് ഹിസ്ബുല്ല മേധാവി നായിം ഖാസിം മുന്നറിയിപ്പ് നല്‍കി.

ലബനാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറാകുന്നതു വരെ മേഖലയില്‍ സമാധാനമുണ്ടാകില്ലെന്ന് ഇറാന്റെ ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) വ്യക്തമാക്കി. തെഹ്‌റാനും വാഷിങ്ടണും തമ്മില്‍ രൂപവത്കരിച്ച കരാര്‍, ലബനാനിലെ സംഘര്‍ഷം അവസാനിപ്പിക്കുന്ന കാര്യവും ഉള്‍പ്പെടുന്നതാണെന്നും ഐ ആര്‍ ജി സി പറഞ്ഞു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article