നിർബന്ധിത ഗർഭഛിദ്രം; ശരീരത്തിൽ മുറിവുകൾ, യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

News Desk
1 Min Read

ഭോപ്പാൽ: നവവധു ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ. നോയിഡ സ്വദേശിയായ ട്വിഷ ശർമ (33)യെയാണ് ഭോപ്പാലിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 5 മാസം മുൻപാണ് അഭിഭാഷകനായ സമർഥ് സിങ്ങിന്റെയും ട്വിഷയുടെയും വിവാഹം.

ട്വിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. സ്ത്രീധനത്തിന്റെ പേരിൽ ട്വിഷയെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചിരുന്നെന്നും ഗാർഹിക പീഡനമാണ് ട്വിഷയുടെ മരണത്തിലേക്കു നയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. 

വിവാഹം കഴിഞ്ഞയുടൻ, ട്വിഷയ്ക്ക് പിതാവ് നൽകിയ ഓഹരികളടക്കമുള്ള 20 ലക്ഷം രൂപയുടെ നിക്ഷേപം തങ്ങൾക്ക് കൈമാറണമെന്നും ഭർത്താവും ഭർതൃമാതാവും നിർബന്ധിച്ചിരുന്നതായി ട്വിഷയുടെ കുടുംബം പറയുന്നു. റിട്ട. ജഡ്ജി കൂടിയായ ഭർതൃമാതാവ് ട്വിഷയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ട്വിഷ ഗർഭിണിയായപ്പോൾ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും ഇത് ട്വിഷയെ മാനസികമായി തളർത്തിയെന്നും കുടുംബം പറയുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിക്ക് ട്വിഷ അമ്മയെ ഫോണിൽ വിളിച്ച് ഭർതൃ വീട്ടുകാരുടെ ക്രൂര പീഡനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. പെട്ടെന്ന് ഭർത്താവ് മുറിയിലേക്കെത്തിയതോടെ ട്വിഷ കോൾ കട്ട് ചെയ്തു. തിരിച്ചു വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. പിന്നാലെയാണ് ട്വിഷ ജീവനൊടുക്കിയ വിവരം അറിയിച്ച് ഭർതൃവീട്ടിൽ നിന്നും ഫോൺ കോൾ എത്തിയത്. മകളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയിട്ടും ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവോ ബന്ധുക്കളോ തയാറായില്ലെന്നും ട്വിഷയുടെ കുടുംബം ആരോപിച്ചു. 

യുവതിയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ശരീരത്തിൽ പലയിടങ്ങളിലും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് ഗർഭഛിദ്രം നടന്നതിന്റെ തെളിവും പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ചു. യുവതിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതായും ഡിഎൻഎ സാംപിളുകളടക്കം ശേഖരിച്ചതായും പൊലീസ് പറഞ്ഞു. 

സംഭവത്തിൽ ട്വിഷയുടെ ഭർത്താവിനും ഭർതൃമാതാവ് ഗിരിബാല സിങ്ങിനുമെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ട്വിഷയുടെ മരണത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!