കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു. നാളെ 10 മണിക്ക് പാണക്കാട്ടാണ് മുസ്ലിം ലീഗ് നേതൃയോഗം.
മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസ് നിലപാടിൽ എന്തു സമീപനം സ്വീകരിക്കണമെന്ന് യോഗം ചർച്ച ചെയ്യും. മുസ്ലിം ലീഗിന്‍റെ നിലപാടിന് അനുകൂലമല്ല കോണ്‍ഗ്രസിന്‍റെ തീരുമാനം എങ്കിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നാണ് ചർച്ച ചെയ്യുക.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരാൾ മുഖ്യമന്ത്രിയാകണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. സമവായ സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തല വന്നാലും ലീഗ് എതിർക്കില്ല. പക്ഷേ കെ സി വേണുഗോപാലെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയാൽ എന്തു നിലപാട് സ്വീകരിക്കണം എന്നാണ് ലീഗ് ചർച്ച ചെയ്യുക.
മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ലീഗിന്‍റെ എംൽഎമാരടക്കം പരസ്യമായി രംഗത്തെത്തുന്ന സാഹചര്യം നിലവിലുണ്ട്. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്. കോൺഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയണമെന്നാണ് ആവശ്യം. സർക്കാർ അധികാരത്തിൽ വന്നാൽ ഇടപെടേണ്ട പല കാര്യങ്ങളുമുണ്ട്. എവിടെ ചെന്നാലും ആളുകൾക്ക് അതൃപ്തിയാണ്. ഇതിനാണോ വോട്ടു ചെയ്തതെന്ന് ആളുകൾ ചോദിക്കുന്നു. അണികൾക്കൊപ്പം നേതൃത്വം ഉയരണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
