കോട്ടയം: കോട്ടയത്തിന് പിന്നാലെ പാലായിലും കെ സി വേണുഗോപാലിനായി ഫ്ളക്സ്. പാലാ മുൻസിപ്പൽ സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻഡ്, കൊട്ടാരമറ്റം സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഫ്ളക്സ് ഉയർന്നത്. കേരളം കെ സി നയിക്കട്ടെയെന്നും അശ്വമേധം നയിക്കാൻ കെ സി വരുന്നുവെന്നുമാണ് ഫ്ളക്സിൽ കുറിച്ചിരിക്കുന്നത്.
ഇന്നലെ കോട്ടയം നഗരത്തിലും ഡല്‍ഹിയിലും തിരുവനന്തപുരത്തും കെ സി വേണുഗോപാലിനായി ഫ്ളക്സ് ഉയർന്നിരുന്നു. ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ഫ്ളക്സുകൾ. ‘നയിച്ചവന്‍ നായകന്, The Real Leader’ എന്നാണ് ഫ്ലക്സില്‍ കുറിച്ചിരിക്കുന്നത്.
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വെച്ച മറ്റൊരു ഫ്ലക്സില്‍ Keralam With Congress എന്നാണ് കുറിച്ചിരിക്കുന്നത്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും ചിത്രങ്ങളും കാണാം. ഇന്ദിരാഭവന് മുന്നിലെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡില്‍ ‘കുഞ്ഞൂഞ്ഞിന് ശേഷം കെ സി’ എന്നാണ് എഴുതിയിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം കെ സിയുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം ഈരാറ്റുപേട്ടയിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡുകൾ ഉയർന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമെന്നാണ് ഫ്ളക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്. കെ കരുണാകരന് ശേഷം ഒരേ ഒരു ലീഡർ എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
