സന്ദർശക വിസയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് ഭാര്യ നാട്ടിലേക്ക് മടങ്ങിയത്
റിയാദ്: ജിദ്ദയിൽ ദീർഘകാലമായി ബിസിനസ് രംഗത്ത് സജീവമായിരുന്ന മലയാളി പ്രവാസി നിര്യാതനായി. മലപ്പുറം കട്ടുപ്പാറ സ്വദേശി അബ്‌ദുൽ ജലീൽ (56) ആണ് മരിച്ചത്. അസുഖബാധിതനായി ഏതാനും മാസങ്ങളായി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ജിദ്ദയിലെ പ്രമുഖ ഭക്ഷണശാലയായ സീഗൾസ് റെസ്റ്റോറൻറ് നടത്തിവരികയായിരുന്നു അബ്‌ദുൽ ജലീൽ.
ബിസിനസ് മേഖലയ്ക്ക് പുറമെ ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. തനിമ കലാസാംസ്കാരിക വേദിയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ബലദ് സോണിലെ ഖൈരിയ യൂനിറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മീഡിയവൺ ഡിജിറ്റൽ മീഡിയ സൊല്യൂഷൻസിെൻറ ഡെപ്യൂട്ടി ജനറൽ മാനേജർ ഹസ്‌നൈൻ അഹമ്മദ് ഫാറൂഖിന്‍റെ സഹോദരനാണ് അബ്ദുൽ ജലീൽ.
ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ ഷമീന അസീസ്, സന്ദർശക വിസയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. മക്കയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
