എറണാകുളം: അങ്കമാലിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ ഒന്നാം പാപ്പാൻ പ്രദീപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദീപിൻ്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച കൊല്ലം മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.
ആനയെ മയക്കുവെടി വച്ച് തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആന സമീപത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും സാമഗ്രികളും കുത്തിമറിച്ചിടുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ട് ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് മണിക്കൂറിലേറെ നേരമാണ് ആന പ്രദേശത്ത് വിരണ്ടുനിന്നത്. നിലവിൽ ആർആർടി സംഘം ഉൾപ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

