ലഖ്‌നൗ: ഐ.പി.എൽ. മത്സരങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന വാതുവയ്പ് സംഘങ്ങളെ പിടികൂടാനുള്ള നീക്കത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ വൻ വേട്ട.
യു.പി.യിലെ ഝാൻസിയിൽനിന്ന് ഏകദേശം 100 കോടി രൂപയുടെ വാതുവെപ്പ് നടത്തിയ സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. മറ്റു എട്ടുപേർ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തിയാണ് പോലീസ് ഇവരെ വലയിലാക്കിയത്. രക്ഷപ്പെട്ടവരിൽ ഒരു ബി.ജെ.പി. നേതാവും അദ്ദേഹത്തിന്റെ കോർപ്പറേഷൻ കൗൺസിലർമാരായ രണ്ട് മക്കളും ഉൾപ്പെടുന്നു. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പിടിയിലായവരിൽ നിന്ന് 85,000 രൂപ പണമായി കണ്ടെടുത്തു. കൂടാതെ, 100 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി തെളിയിക്കുന്ന ലെഡ്ജർ രേഖകളും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. ഒരു പ്രത്യേക പ്ലാറ്റ്ഫോം സൃഷ്ടിച്ചാണ സംഘം വാതുവെപ്പ് നിയന്ത്രിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
ഒഡിഷയിലെ പുരിയിലും സമാനമായ രീതിയിൽ വാതുവെപ്പ് സംഘം പിടിയിലായിട്ടുണ്ട്. അവിടെ നിന്ന് ഏകദേശം 50 ലക്ഷം രൂപയും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

