Saturday, 27 July - 2024

ആഭ്യന്തരവും ധനവും വിട്ടുകൊടുക്കില്ലെന്ന് ബി ജെ പി; നാളെ നടക്കുന്ന നാളെ എൻ ഡി എ യോഗം നിർണായകം

ന്യൂദൽഹി: എൻ ഡി എയുടെ പാർലമെന്ററി പാർട്ടി യോഗം നാളെ ചേർന്ന് നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുക്കാനൊരുങ്ങുമ്പോൾ തന്നെ മന്ത്രിസ്ഥാനങ്ങളെ പറ്റിയുള്ള ചർച്ചകളും ചൂടുപിടിച്ചു.

മന്ത്രാലയങ്ങൾ കൈവശം വെച്ച് തെലുങ്കുദേശത്തിനും ജെഡിയുവിനും മൂന്നു വീതം ക്യാബിനറ്റ് മന്ത്രി പദവിയും ഓരോ സഹമന്ത്രി സ്ഥാനവും നൽകാമെന്ന് ബിജെപി അറിയിച്ചിട്ടുണ്ടെങ്കിലും ഇരു പാർട്ടികളും പ്രതികരിച്ചിട്ടില്ല. ബിജെപി എംപിമാരുടെയും സംസ്ഥാന പ്രസിഡന്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗവും നാളെ വിളിച്ചു ചേർത്തിട്ടുണ്ട്.

നാളെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ വകുപ്പു വിഭജനം സംബന്ധിച്ചു ധാരണയാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിനു ശേഷം രാഷ്ട്രപതിയെ സന്ദർശിച്ച് മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദമുന്നയിക്കും.

ഞായറാഴ്ച സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് അറിയുന്നത്. ഛത്രപതി ശിവജി ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350–ാം വാർഷിക ദിനത്തിൽ സത്യപ്രതിജ്ഞ നടത്തണമെന്നായിരുന്നു നേരത്തേ ബിജെപി തീരുമാനിച്ചിരുന്നത്.

എന്നാൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച നടത്താൻ ആലോചിക്കുന്നത്. അതിന് മുമ്പ് മന്ത്രിപദവികൾ സംബന്ധിച്ചു ധാരണയിലെത്തേണ്ടതുമുണ്ട്. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനം, റെയിൽവേ, ഐടി തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങൾ വിട്ടു കൊടുക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചതായാണ് വിവരം.

അഞ്ച് കാബിനെറ്റ് പദവി, സഹമന്ത്രി സ്ഥാനങ്ങളും സ്പീക്കർ സ്ഥാനവുമാണ് 16 അംഗങ്ങളുള്ള ടിഡിപിയുടെ ആവശ്യം. പുറമെ ആന്ധ്രയ്ക്കു പ്രത്യേക പാക്കേജും പദവിയും വേണം. റെയിൽവേ, പ്രതിരോധം, കൃഷി, ഗ്രാമവികസനം എന്നിവയാണ് ജെഡിയുവിന്റെ ആവശ്യം. അതിനു പുറമേ അഗ്നിപഥ് പദ്ധതി പിൻവലിക്കുക, രാജ്യവ്യാപക ജാതിസെൻസസ് നടപ്പാക്കുക, ഭരണം പൊതു മിനിമം പദ്ധതിയുടെ അടിസ്ഥാനത്തിലാകണമെന്നും ജെഡിയു ഉന്നയിച്ചിട്ടുണ്ട്.

ഏക സിവിൽ കോഡ് ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കണം നടപ്പാക്കേണ്ടത്. അതേസമയം, എൻഡിഎയ്ക്കുള്ള പിന്തുണ നിരുപാധികമാണെന്നും ജെഡിയു നേതാവ് നിതീഷ് കുമാർ വ്യക്താക്കി. മറ്റുഘടകകക്ഷികളും അവരവരുടെ സീറ്റിനനുസരിച്ചുള്ള സ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ജെ.പി. നഡ്ഡയുടെ വസതിയിൽ അമിത്ഷാ, രാജ്നാഥ് സിങ്, പീയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, മൻസുഖ് മാണ്ഡവ്യ എന്നിവരും ബിജെപി ജനറൽ സെക്രട്ടറിമാരും ഇന്ന് യോഗം ചേർന്നിരുന്നു. അതിന് ശേഷമാണ് എത്ര മന്ത്രിസ്ഥാനങ്ങൾ നൽകാമെന്ന വിവരം നഡ്ഡ വഴി ഘടകകക്ഷികളെ അറിയിച്ചത്.

Most Popular

error: