റിയാദ്: ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ അക്കീസയുടെയും ആയിശയുടെയും
ശസ്ത്രക്രിയ വിജയകരം. വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമാണെന്നും ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മെഡിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.
റിയാദിൽ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മെഡിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ ഫിലിപ്പിനോ സയാമീസുകളുടെ ശസ്ത്രക്രിയ ആരംഭിച്ചത്.
അഞ്ച് ഘട്ടങ്ങളിലായി 5മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയായത്. കൺസൾട്ടൻറ് ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫും, അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് സപ്പോർട്ടിംഗ് സ്പെഷ്യാലിറ്റികളും ഉൾപ്പെടുന്ന 25 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇവർക്ക് പുറമെ പത്ത് പ്രമുഖ വനിത ഡോക്ടർമാരുമുണ്ടായിരുന്നു.
ആറ് മാസം പ്രായവും18 കിലോഗ്രാം ഭാരവുമുള്ള ഇവരെ 2024 മെയ് അഞ്ചിനാണ് സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം സൗദിയിലെത്തിച്ചത്. ഫിലിപ്പൈൻസിൽ നിന്നുള്ള സയാമീസ് ഇരട്ടകളുടെ രണ്ടാമത്തെ ശസ്ത്രക്രിയയാണിത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ പരമ്പരയിലെ 61-ാമത്തെതുമാണ്.