മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാലയിലെ ക്യാമ്പസിൽ വീണ്ടും ബാനർ കെട്ടി എസ്എഫ്ഐ. ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിൽ തങ്ങുന്ന ഗവർണർ ഇന്ന് വൈകിട്ട് പൊലീസിനെക്കൊണ്ട് എസ്എഫ്ഐ കെട്ടിയ ’ഗോ ബാക്ക്’ ബാനറുകൾ അഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ കൂടുതൽ ബാനറുകൾ സ്ഥാപിച്ചു.
ഗവർണറുടെ കോലം കത്തിക്കുകയും കൂടാതെ എബിവിപിയുടെ ബാനർ കത്തിക്കുകയും ചെയ്തു. ബാനർ അഴിപ്പിച്ചാൽ പകരം നൂറ് ബാനറുകൾ സ്ഥാപിക്കുമെന്ന് എസ്എഫ്ഐ നേരത്തെ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല, ക്യാമ്പസിലെ ബാനറുകൾ അഴിപ്പിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് ഗവർണർക്ക് അറിയില്ലേ എന്നാണ് എസ്എഫ്ഐ ചോദിക്കുന്നത്.
’ഗോ ബാക്ക് ഗവർണർ’ അടക്കമുള്ള ബാനറുകളാണ് ഇന്ന് വൈകിട്ട് പൊലീസിനെക്കൊണ്ട് ഗവർണർ അഴിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്നാണ് ഗവർണർ പൊലീസിനോട് ചോദിച്ചത്.
കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള്‍ നീക്കാന്‍ നിർദ്ദേശം നൽകിയത്.
പൊലീസിനോട് ക്ഷുഭിതനായി ഗവര്‍ണര്‍; കാലിക്കറ്റ് സര്‍വകലാശാലയിലെ ‘ഗോ ബാക്ക്’ ബാനറുകള്‍ അഴിപ്പിച്ചു
കേരളത്തിലെ സർവ്വകലാശാലയിൽ ഗവർണറെ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു.
ഇതിന് പിന്നാലെ, കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കാൻ തീരുമാനിച്ച ഗവർണർ താമസം കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണറെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ ഇന്നലെ ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് അക്രമാസക്തമായി.
‘ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും’; ഗവർണർക്ക് മറുപടിയുമായി എസ്എഫ്ഐ
‘ഗവർണർ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. ക്യാമ്പസിലുടനീളം ഗവർണർ ഗോ ബാക്ക് ബാനറുകളും എസ്എഫ്ഐ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരെ വീണ്ടും ഗവർണർ ക്രിമിനലുകൾ എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രംഗത്തെത്തിയിരിക്കുകയാണ്.