കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിനെ സംഘടനാ ചുമതലയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ കൊറോമിനെയാണ് സസ്പെൻസ് ചെയ്തത്. അർജുന്റെ വാട്സ്ആപ്പ് സന്ദേശം പുറത്തായത്തോടെയാണ് നടപടി.
ഗ്രൂപ്പുകളെ തമ്മിൽ തല്ലിച്ച് മുതലെടുക്കണമെന്ന അർജുന്റെ സന്ദേശമാണ് പുറത്തായത്. ചെന്നിത്തല വിഭാഗം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദം സന്ദേശം പങ്കുവച്ചത്. സന്ദേശത്തെ കുറിച്ച് റിപ്പോർട്ടർ ചാനൽ വാർത്ത നൽകിയതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി.
മറ്റ് നേതാക്കളെ തമ്മിൽ തല്ലിച്ചാൽ മാത്രമേ രമേശ് ചെന്നിത്തല വിഭാഗത്തിന് നിലനിൽപ്പുള്ളൂ എന്ന സന്ദേശമായിരുന്നു അർജുൻ കൊറോം പങ്കുവച്ചത്. സുധാകരൻ വിഭാഗത്തിലെ വിഭാഗീയത നിലനിർത്തണമെന്നും നിർദ്ദേശിക്കുന്നുണ്ടായിരുന്നു. ജില്ലയിൽ കെഎസ്‌യു അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമയത്ത് തന്നെ വിഭാഗീയത നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ ഗ്രൂപ്പ് തർക്കം.
‘എല്ലാ പരിപാടി നടത്തുമ്പഴും നമ്മളാ പരിപാടി നടത്തുന്നത് എന്ന മാതിരി നമ്മള് ഷൈൻ ചെയ്യുവ… ഗ്രൂപ്പ് വരുമ്പോ സുധാകരൻ വിഭാഗം എന്ന് രണ്ട് ടീമാ ഉള്ളത്, അവരുടെ പ്രശ്നങ്ങൾ നിലനിർത്തണം. ആ ടീമിനെ ഒന്നിപ്പിക്കാതിരിക്കണം. ആ ടീം ഒന്നിച്ചാ നമ്മൾ ഒന്നും അല്ലാണ്ടാവും. നമ്മള് ആ ടീമിനേം ഒന്നിപ്പിക്കാതിരിക്കണം.
മൂന്നാം ഗ്രൂപ്പിനേം തമ്മിൽ തല്ലിപ്പിക്കണം. എ ഗ്രൂപ്പിനേം തമ്മിൽ തല്ലിക്കണം. എന്നാലേ നമ്മൾക്ക് എന്തെങ്കിലും കാര്യമുള്ളൂ… നമ്മള് കളിക്കണം, എന്നാ നമ്മളാണെന്ന് മനസ്സിലാകരുത്… റായ്ബായി ക്ലോസാകണം. ക്ലോസ്സാകണം ന്ന് പറഞ്ഞാ ഒപ്പരം നിന്നിട്ട് പണി കൊടുക്കുവാ അതേ നടക്കുള്ളു ഇനി.’ – എന്നാണ് കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റിന്റെ ഓഡിയോ സന്ദേശം.