റായ്ഗഡ്: മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ തിമിർത്തു പെയ്യുമ്പോൾ പുഴയിൽ സിലിണ്ടറുകൾ ഒഴുകുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ നിറയുന്നു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് ഈ അപൂർവ സംഭവം.
ഇവിടെയുള്ള എൽപിജി ബോട്ട്ലിങ് പ്ലാന്റിൽ വെള്ളം കയറിയതിനെ തുടർന്നാണ് മൂവായിരത്തോളം സിലിണ്ടറുകൾ പുഴയിലേക്ക് ഒഴുകിയെത്തിയത്. ശക്തമായ വെള്ളപ്രവാഹത്തിൽ പാതൽഗംഗ നദിയിലേക്കാണ് ഗ്യാസ് കുറ്റികൾ ഒഴുകിയെത്തിയത്. ബോട്ട്ലിങ് പ്ലാന്റിന്റെ മതിൽ തകർത്താണ് സിലിണ്ടറുകൾ കൂട്ടത്തോടെ ‘പുറത്തുചാടിയത്’.
പാചക വാതകത്തിനു ക്ഷാമം നേരിടുന്ന കാലത്ത് ഇങ്ങനെയൊരു കാഴ്ച കണ്ട നാട്ടുകാരും സിലിണ്ടറുകൾ വാരിക്കൂട്ടാൻ ജീവൻ മറന്നു പുഴയുടെ തീരങ്ങളിൽ തടിച്ചുകൂടി. ഇവരെടുത്ത വിഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. സിലിണ്ടറുകൾ കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. എന്നാൽ എത്ര സിലിണ്ടർ തിരികെ കിട്ടും എന്നതിനു കാത്തിരിക്കേണ്ടി വരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കയിടത്തും കനത്ത മഴ തുടരുകയാണ്. ഡൽഹിയടക്കം പലയിടത്തും കെട്ടിടങ്ങൾ തകർന്നുവീണ് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
