ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന സ്വർണ്ണത്തിന്റെ പരിധിയിൽ ഇളവ്; പ്രവാസികൾക്കായി മാനദണ്ഡങ്ങൾ പുറത്തുവിട്ടു

News Desk
2 Min Read

ദുബൈ: ഇന്ത്യ പുതിയ ബാഗേജ് നിയമങ്ങൾ (Baggage Rules 2026) പരിഷ്കരിച്ച പശ്ചാത്തലത്തിൽ യു എ ഇയിൽ (UAE) നിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്കായി സ്വർണ്ണം കൊണ്ടുപോകുന്നതിനുള്ള മാനദണ്ഡങ്ങൾ പുറത്തുവിട്ടു. പുതിയ നിയമപ്രകാരം വിദേശത്ത് ഒരു വർഷത്തിൽ കൂടുതൽ താമസിച്ച യോഗ്യരായ യാത്രക്കാർക്ക് ഇളവുകൾ ലഭിക്കും. സ്ത്രീകൾക്ക് 40 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങളും പുരുഷന്മാർക്ക് 20 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങളും ഡ്യൂട്ടി ഇല്ലാതെ (duty free) കൊണ്ടുപോകാം.

പുതിയ പരിഷ്കരണത്തിലെ ഏറ്റവും വലിയ മാറ്റം ഇളവുകൾ പൂർണ്ണമായും സ്വർണ്ണത്തിന്റെ തൂക്കത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ്. മുൻപുണ്ടായിരുന്ന സാമ്പത്തിക മൂല്യ പരിധി (monetary value limits) പുതിയ നിയമത്തിൽ പൂർണ്ണമായും ഒഴിവാക്കി.

മടങ്ങിവരുന്ന ഇന്ത്യൻ താമസക്കാർ, പ്രവാസികൾ (NRIs), നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾ എന്നിവർക്കാണ് ഈ ബാഗേജ് ഇളവിന് അർഹതയുള്ളത്. കുറഞ്ഞ കാലയളവിലെ സന്ദർശനത്തിന് ശേഷം മടങ്ങുന്നവർക്ക് ഈ ആഭരണ ആനുകൂല്യം ലഭിക്കില്ല. വ്യക്തിഗത ആവശ്യങ്ങൾക്കായി ധരിക്കുന്നതോ കൊണ്ടുപോകുന്നതോ ആയ ആഭരണങ്ങൾക്ക് (jewellery) മാത്രമാണ് ഇളവ് ബാധകമാകുന്നത്. സ്വർണ്ണ ബിസ്കറ്റുകൾ, കോയിനുകൾ, ബാറുകൾ എന്നിവ കസ്റ്റംസ് നിയമപ്രകാരം ഈ ആഭരണ ആനുകൂല്യത്തിൽ ഉൾപ്പെടില്ല. ഇവയ്ക്ക് പ്രത്യേക കസ്റ്റംസ് ഡ്യൂട്ടിയും ഡിക്ലറേഷനും ആവശ്യമാണ്.

മുമ്പ് സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആഭരണങ്ങൾക്കും പുരുഷന്മാർക്ക് 50,000 രൂപ വരെയുള്ള ആഭരണങ്ങൾക്കും തൂക്കത്തിന് വിധേയമായി ഇളവ് ലഭിച്ചിരുന്നു. എന്നാൽ പുതിയ മാറ്റത്തോടെ ഈ മൂല്യപരിധി ഒഴിവാക്കിയതിനാൽ വിപണിയിലെ സ്വർണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഡ്യൂട്ടി ഫ്രീ ആനുകൂല്യത്തെ ബാധിക്കില്ല. അനുവദനീയമായ പരിധിയിൽ കൂടുതൽ സ്വർണ്ണം കൈവശം വെക്കുന്നത് നിരോധിച്ചിട്ടില്ലെങ്കിലും അധികമുള്ള അളവിന് കസ്റ്റംസ് ഡ്യൂട്ടി (customs duty) നൽകുകയും അത് കസ്റ്റംസിൽ ഡിക്ലയർ ചെയ്യുകയും വേണം. അല്ലാത്തപക്ഷം പിഴയോ കണ്ടുകെട്ടലോ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും.

സുരക്ഷാ കാരണങ്ങളാൽ സ്വർണ്ണാഭരണങ്ങൾ ചെക്ക്ഡ് ഇൻ ബാഗേജുകളിൽ വെക്കുന്നതിന് പകരം കാബിൻ ബാഗേജിലോ കൈവശമോ സൂക്ഷിക്കാൻ യാത്രക്കാർക്ക് നിർദ്ദേശമുണ്ട്. ആഭരണങ്ങൾ വാങ്ങിയ ബില്ലുകൾ കസ്റ്റംസ് പരിശോധനാ സമയത്ത് സഹായകരമാകും.

2026 ലെ പുതിയ പരിഷ്കാരങ്ങളിൽ യാത്രക്കാർക്ക് അനുകൂലമായ മറ്റ് മാറ്റങ്ങളുമുണ്ട്. മിക്ക യാത്രക്കാർക്കുമുള്ള പൊതുവായ ഡ്യൂട്ടി ഫ്രീ അലവൻസ് വർദ്ധിപ്പിച്ചു. ഇലക്ട്രോണിക്, അഡ്വാൻസ് ബാഗേജ് ഡിക്ലറേഷൻ സംവിധാനങ്ങൾ ലളിതമാക്കി. വ്യക്തിഗത ആവശ്യങ്ങൾക്കുള്ള വാച്ചുകൾ കൈകാര്യം ചെയ്യുന്നതിൽ വ്യക്തത വരുത്തിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള യോഗ്യരായ യാത്രക്കാർക്ക് ഒരു ലാപ്ടോപ്പ് ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാം. കൂടാതെ ഇന്ത്യയിലേക്ക് താമസം മാറുന്നവർക്കുള്ള ട്രാൻസ്ഫർ ഓഫ് റെസിഡൻസ് ആനുകൂല്യങ്ങളും ലളിതമാക്കിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article