കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്നു പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തിയ ഭർത്താവുമായി പൊലീസ് വീട്ടിലെത്തിയപ്പോൾ ഞെട്ടി – ‘കൊല്ലപ്പെട്ടയാൾക്കു ജീവനുണ്ട്’. പൊലീസും പരിസരവാസികളും ചേർന്നു പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചു രക്ഷപ്പെടുത്തി. കൊലപാതക ശ്രമത്തിനു ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അർധരാത്രി വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മത്സ്യത്തൊഴിലാളി, പുതിയങ്ങാടി കോയ റോഡ് ബീച്ചിൽ തൈക്കൂട്ടം പറമ്പിൽ സക്കീറിനെ (49) ആണ് വെള്ളയിൽ ഇൻസ്പെക്ടർ എസ്.സുജിത്ത് അറസ്റ്റ് ചെയ്തത്. ചെവ്വാഴ്ച രാത്രി 11.20 ന് സക്കീർ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എത്തി. ഭാര്യ നസിലയെ (48) കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് അറിയിച്ചു. പൊലീസ് ആദ്യം വിശ്വസിച്ചില്ലെങ്കിലും സക്കീറിനെ സ്റ്റേഷനിൽ ഇരുത്തി.
തുടർന്നു വിവരം ശേഖരിച്ചു പൊലീസ് സക്കീറിന്റെ വീട്ടിലെത്തി. പൊലീസ് എത്തിയ വിവരം അറിഞ്ഞു പരിസരത്തുള്ളവരും ബന്ധുക്കളും എത്തി. അകത്തു കയറിയ പൊലീസ് പരിശോധിച്ചപ്പോഴാണു ഇവർക്ക് ജീവനുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് ഗവ.ബീച്ച് ആശുപത്രിയിലും പിന്നീട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. കഴുത്തിനു പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നും അപകടാവസ്ഥ തരണം ചെയ്തതായും പൊലീസ് പറഞ്ഞു.കുടുംബവഴക്ക് നിലനിൽക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വിരോധത്തിൽ കൊലപാതകത്തിനു ശ്രമിച്ചെന്നുമാണു പൊലീസ് നിഗമനം. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
