റിയാദ്: പാസ്‌പോർട്ട് അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിച്ച നടപടി പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ഉടനെ പിൻവലിക്കണമെന്നും ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് ആശങ്കാജനകമാണെന്നും ഉക്കാര്യത്തിൽ അടിയന്തര ഇടപെടൽനടത്തണമെന്നും ആവശ്യപ്പെട്ട് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മുസ്‌ലിം ലീഗ് എം പിമാർക്കും അടിയന്തിര നിവേദനം നൽകി.
ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്കിടയിലും നാട്ടിലെ സാധാരണക്കാരായ പൗരന്മാർക്കിടയിലും കനത്ത ആശങ്കയ്ക്കും സാമ്പത്തിക ഭാരത്തിനും കാരണമായിട്ടുള്ള ഈ രണ്ട് നിർണായക വിഷയങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു .
36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷാ ഫീസ് 1500 രൂപയിൽ നിന്ന് 2500 രൂപയായി ഉയർത്താനുള്ള തീരുമാനം സാധാരണക്കാരായ പൗരന്മാർക്കേറ്റ കടുത്ത ഇരുട്ടടിയാണ്. ജോലി തേടുന്ന യുവാക്കൾക്കും, പ്രവാസി തൊഴിലാളികൾക്കും, കുറഞ്ഞ വരുമാനക്കാരായ ജീവനക്കാർക്കും വിശേഷിച്ചും സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പെട്ടെന്നുള്ള ഈ വർധനവ് താങ്ങാനാവാത്തതാണ്
പാസ്‌പോർട്ട് എന്നത് ഒരു ആഡംബര വസ്തുവല്ല, മറിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ അതിജീവനത്തിനും ഉപജീവനത്തിനുമുള്ള അത്യാവശ്യ രേഖയാണ്. വിദേശ പണമിടപാടുകളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന ജനവിഭാഗത്തിന് മേൽ ഈ രീതിയിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് തികച്ചും അനീതിയും അപലപനീയവുമാണ്. വർധനവ് അടിയന്തരമായി പിൻവലിക്കണമെന്നും സാധാരണക്കാരന് പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാകുന്ന രീതി ഉറപ്പുവരുത്തണമെന്നും സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പാസ്‌പോർട്ട് ഒരു പൗരത്വ രേഖയല്ലെന്ന നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണം.
ഇന്ത്യൻ പാസ്‌പോർട്ട് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്നും അതിനെ പൗരത്വത്തിന്റെ കൃത്യമായ തെളിവായി കാണാനാവില്ലെന്നുമുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സമീപകാല നിലപാട് രാജ്യത്താകമാനവും വിദേശ ഇന്ത്യക്കാർക്കിടയിലും വലിയ ആശയക്കുഴപ്പവും നിയമപരമായ അനിശ്ചിതാവസ്ഥയുമാണ് ഉണ്ടാക്കിയിട്ടുള്ളത്.
വിവിധ സർക്കാർ-നിയമപാലന ഏജൻസികളുടെ നിരന്തരവും സൂക്ഷ്മവുമായ പരിശോധനകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പാസ്‌പോർട്ട് അനുവദിക്കുന്നത്. അപേക്ഷകന്റെ ദേശീയത, പശ്ചാത്തലം, നിയമപരമായ പദവി എന്നിവയെല്ലാം ഈ പ്രക്രിയയിലൂടെ അതീവ ജാഗ്രതയോടെ പരിശോധിക്കപ്പെടുന്നുണ്ട്. പരമാധികാരമുള്ള ഒരു സർക്കാർ സംവിധാനം ഇത്രയും കടുത്ത പരിശോധനകൾക്ക് ശേഷം നൽകുന്ന ഒരു രേഖയ്ക്ക് രാജ്യത്തിനകത്ത് പൗരത്വം തെളിയിക്കാൻ കഴിയില്ലെന്ന് പറയുന്നത് പ്രവാസികൾ ഉൾപ്പടെ ദശലക്ഷക്കണക്കിന് പൗരന്മാരെ കടുത്ത പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം, പാസ്‌പോർട്ട് എന്നത് അവരുടെ വ്യക്തിത്വത്തിന്റെയും അന്തസ്സിന്റെയും ദേശീയ അഭിമാനത്തിന്റെയും പരമമായ അടയാളമാണ്. പൗരത്വത്തിനുള്ള തെളിവ് എന്ന നിലയിലുള്ള അതിന്റെ നിയമപരമായ സാധ്യത ഇല്ലാതാക്കുന്നത് പൗരന്മാരും ഭരണകൂടവും തമ്മിലുള്ള അടിസ്ഥാനപരമായ വിശ്വാസത്തെ തകർക്കുന്നതുമാണെന്ന് കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ് കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും വിദേശത്തും കഴിയുന്ന പൗരന്മാരോട് കൂടുതൽ കാരുണ്യപൂർവ്വവും നിയമപരമായി സുരക്ഷിതവുമായ ഒരു സമീപനം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
