ലൈംഗികത്തൊഴിലാളികളെ വിളിച്ചുവരുത്തി മോഷണം: ഇന്ത്യക്കാർക്ക് തടവും ചൂരൽ അടിയും ശിക്ഷ

0
209

സിംഗപ്പൂർ: ലൈംഗിക തൊഴിലാളികളായ രണ്ടു സ്ത്രീകളെ ആക്രമിച്ചു പണം കവർന്ന കേസിൽ ഇന്ത്യക്കാർക്ക് തടവും ചൂരൽ അടിയും ശിക്ഷ. കുറ്റക്കാരായ ആരോകിയസാമി ഡെയ്‌സൺ (23), രാജേന്ദ്രൻ മയിലരസൻ (27) എന്നിവർക്ക് അഞ്ചു വർഷവും ഒരു മാസവും തടവും 12 ചൂരൽ അടിയും വിധിച്ചു. 

അവധിക്കാലം ആഘോഷിക്കാൻ ഏപ്രിൽ 24ന് സിംഗപ്പുരിൽ എത്തിയതായിരുന്നു ആരോകിയസാമിയും രാജേന്ദ്രനും. രണ്ടു ദിവസത്തിനു ശേഷം, ലിറ്റിൽ ഇന്ത്യ പ്രദേശത്ത് നടക്കുമ്പോൾ, ലൈംഗിക തൊഴിലാളികളെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു അജ്ഞാതൻ അവരെ സമീപിക്കുകയും രണ്ടു സ്ത്രീകളെ ബന്ധപ്പെടേണ്ട വിവരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന്, കാശിന് ആവശ്യമുള്ളതിനാൽ ഈ സ്ത്രീകളെ ഹോട്ടൽ മുറിയിലേക്കു വിളിച്ച് കവർച്ച നടത്താമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. 

അന്നേ ദിവസം വൈകുന്നേരം 6 മണിയോടെ ഹോട്ടൽ മുറിയിൽവച്ചു സ്ത്രീകളിൽ ഒരാളെ കാണാൻ അവർ ക്രമീകരണങ്ങൾ നടത്തി. മുറിയിലെത്തിയ സ്ത്രീയുടെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ചതിനുശേഷം 2,000 സിംഗപ്പൂർ ഡോളർ, ആഭരണങ്ങൾ, പാസ്പോർട്ട്, ബാങ്ക് കാർഡ് തുടങ്ങിയവ കൊള്ളയടിച്ചു. രാത്രി 11 മണിയോടെ മറ്റൊരു ഹോട്ടലിലേക്കു രണ്ടാമത്തെ സ്ത്രീയെയും ഇവർ വിളിച്ചുവരുത്തി. ഇവരുടെ പക്കൽനിന്നും 800 സിംഗപ്പുർ ഡോളർ, രണ്ടു മൊബൈൽ ഫോണ്‍, പാസ്പോർട്ട് എന്നിവ കവർന്നു.

കൂട്ടത്തിലുള്ള രണ്ടാമത്തെ സ്ത്രീയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. പ്രതികൾ ഇരുവരും ജഡ്ജിയോട് ശിക്ഷാ ഇളവ് ആവശ്യപ്പെട്ടിരുന്നു.‌ അച്ഛൻ കഴിഞ്ഞ വർഷം മരിച്ചുവെന്നും മൂന്നു സഹോദരിമാരെ നോക്കേണ്ടതുണ്ടെന്നും പണമില്ലാത്തതുകൊണ്ടാണ് കൊള്ളയടിച്ചതെന്നുമാണ് രാജേന്ദ്രൻ കോടതിയെ അറിയിച്ചത്. ഭാര്യയും കുട്ടിയും ഇന്ത്യയിൽ ഒറ്റയ്ക്കാണ്, അവർക്കു സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നാണ് ആരോകിയസാമി പറഞ്ഞത്